ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29,821 പരിശോധനകൾ നടത്തിയതിന് ശേഷം തിങ്കളാഴ്‌ച ഡെൽഹിയിൽ 3,797 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. പോസിറ്റിവിറ്റി നിരക്ക് 12.73 ശതമാനമായി. ഒക്‌ടോബർ അവസാന വാരം മുതൽ കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലുള്ള രാജ്യ തലസ്‌ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 99 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ പ്രതിദിന മരണസംഖ്യ 100 കടന്നു.
ഡെൽഹിയിൽ കോവിഡ് മൂന്നാം ഘട്ടത്തിന്റെ അവസാനത്തിൽ എത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ അറിയിച്ചു. രോഗവ്യാപനം ഉടൻ തന്നെ കുറയുമെന്നും അതിനാൽ ഡെൽഹിയിൽ ലോക്ക്‌ഡൗൺ നടപ്പാക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രാജ്യ തലസ്‌ഥാനത്ത് ഒക്‌ടോബർ 28 മുതൽ കോവിഡ് വ്യാപനം രൂക്ഷമാണ്. നവംബർ 11ന് ദിവസേനയുള്ള രോഗബാധ 5000ത്തിൽ നിന്ന് 8000 കടന്നിരുന്നു. ഉൽസവ സീസണുകളിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഡെൽഹിയിലെ വിപണികളിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ആയിരത്തിലധികം പ്രദേശങ്ങൾ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. നവംബർ 1ന് 3,359 കോവിഡ് കണ്ടെയ്‌ൻമെന്റ് സോണുകളാണ് ഉണ്ടായിരുന്നതെങ്കിൽ നവംബർ 15ന് ഇത് 4,430 ആയി ഉയർന്നു.
രാജ്യത്ത് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതും ഡെൽഹിയിലാണ്. അയൽ സംസ്‌ഥാനമായ ഹരിയാനയിൽ 2,153 പേർക്കും രാജസ്‌ഥാനിൽ 2,169 പേർക്കും രോഗം സ്‌ഥിരീകരിച്ചു. മഹാരാഷ്‌ട്രയിൽ 60 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,6000 കടന്നു. സംസ്‌ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് പ്രതിദിന കേസുകൾ ഇന്നും 30,000 ആയി കുറഞ്ഞു. ആകെ രോഗികൾ 88 ലക്ഷമായി തുടരുകയാണ്.