മലപ്പുറം : സംസ്‌ഥാനത്ത് മൂന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയില്‍ നാളെ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെയും ഫസ്‌റ്റ് പോളിംഗ് ഓഫീസര്‍മാരുടെയും പരിശീലനം നടക്കുമെന്ന് അറിയിപ്പ്. ഒന്നാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന നാളെ തന്നെ പരിശീലനം നിശ്‌ചയിച്ചതില്‍ അപാകത ഉണ്ടെന്ന് ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി. തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാല്‍ തന്നെ ഇവിടങ്ങളില്‍ നിന്നും മലപ്പുറത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്‌ഥര്‍ക്ക് അവരുടെ വോട്ട് നഷ്‌ടമാകും.
ഞായറാഴ്‌ച വൈകുന്നേരത്തോടെയാണ് ഉദ്യോഗസ്‌ഥര്‍ക്ക് പരിശീലനം സംബന്ധിച്ച അറിയിപ്പുകള്‍ ലഭിച്ചത്. വോട്ടിംഗ് മെഷീന്‍ പരിചയപ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പരിശീലനം നല്‍കുന്നതിനാല്‍ ഉദ്യോഗസ്‌ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ നാളെ നടക്കുന്ന തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പല ഉദ്യോഗസ്‌ഥരും ഇതിനോടകം തന്നെ നാട്ടിലേക്ക് പോയിട്ടുണ്ട്. ഇത് അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്‌ടിക്കും. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് ഗതാഗത സംവിധാനങ്ങൾ ഇല്ലാത്തത് ഇവര്‍ക്ക് മടങ്ങി എത്തുന്നതിനും പ്രതിസന്ധി തീര്‍ക്കുമെന്നതില്‍ സംശയമില്ല.
തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് ഡ്യൂട്ടിയിലും മറ്റ് അവശ്യ വിഭാഗങ്ങളിലും ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്കുമാണ് തപാല്‍ വോട്ട് അനുവദിക്കുന്നത്. അതിനാല്‍ തന്നെ പരിശീലനത്തിന് പങ്കെടുക്കുന്ന ഉദ്യോഗസ്‌ഥരുടെ വോട്ട് നഷ്‌ടമാകും. നാളെ രാവിലെ 10 മണി മുതല്‍ 2 മണി വരെയാണ് പരിശീലനം നിശ്‌ചയിച്ചിരിക്കുന്നത്. പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാണ് ഉദ്യോഗസ്‌ഥര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മലപ്പുറം ഉള്‍പ്പടെയുള്ള 4 ജില്ലകളില്‍ ഡിസംബര്‍ 14 ആം തീയതിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളാണ് അന്നേ ദിവസം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് ജില്ലകള്‍.
Read also : അപേക്ഷ സ്വീകരിക്കാൻ ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ കത്ത് വേണം; സുരേഷ് ഗോപി എംപി