കൊൽക്കത്ത: ന്യൂസിലൻഡിന് എതിരായ ടി-20 പരമ്പര തൂത്തുവാരാനൊരുങ്ങി ടീം ഇന്ത്യ. പരമ്പരയിലെ അവസാന മൽസരം ഇന്ന് കൊൽക്കത്തയിൽ നടക്കും. വൈകീട്ട് ഏഴിനാണ് കളി തുടങ്ങുക. ടെസ്‌റ്റ് പരമ്പരക്ക് മുൻപ് ആശ്വാസ ജയമാണ് ന്യൂസിലൻഡിന്റെ ലക്ഷ്യം. മഞ്ഞു വീഴ്‌ചയുള്ളതിനാൽ ടോസ് നേടുന്നവർ ബൗളിംഗ് തിരഞ്ഞെടുക്കും എന്നുറപ്പ്.
ആദ്യ രണ്ട് കളിയിലും ടോസ് നേടിയ ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്‌താണ് ജയിച്ചത്. ഇത്തവണയും ഭാഗ്യം തുണച്ചാൽ ചേസ് ചെയ്യാനാവും രോഹിത്തിന്റെ തീരുമാനം. പരമ്പര നേരത്തെ സ്വന്തമാക്കിയതിനാൽ ഇന്ത്യൻ ടീമിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയേക്കും. കെഎൽ രാഹുലിനോ, സൂര്യകുമാർ യാദവിനോ പകരം റിതുരാജ് ഗെയ്‌ക്‌വാദ് ബാറ്റിംഗ് നിരയിലെത്തും.
റിഷഭ് പന്തിന് വിശ്രമം നൽകിയാൽ ഇഷാൻ കിഷനായിരിക്കും വിക്കറ്റ് കീപ്പർ. ആർ അശ്വിന് പകരം യുസ്‍വേന്ദ്ര ചഹലും, ഭുവനേശ്വർ കുമാറിന് പകരം ആവേശ് ഖാൻ കളിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ന്യൂസിലൻഡ് ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. പേസും ബൗൺസുമുള്ള ഈഡൻ ഗാർഡനിലെ വിക്കറ്റിൽ കിവീസിന് പ്രതീക്ഷയുണ്ടെങ്കിലും ടോസ് നിർണായകമാവും.
Read Also: സൂര്യയുടെ ‘എതർക്കും തുനിന്തവൻ’; ഫെബ്രുവരി 4ന് തിയേറ്ററുകളിൽ