തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌ത നടപടിയില്‍ പ്രതിഷേധിച്ച് നോഡല്‍ ഓഫീസര്‍മാര്‍ രാജി വെച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നോഡല്‍ ഓഫീസര്‍മാരാണ് സ്ഥാനം രാജിവെച്ചത്. അധിക ചുമതല വഹിക്കാനാവില്ലെന്നാണ് ഡോക്‌ടർമാർ പറയുന്നത്. മെഡിക്കല്‍ കോളേജില്‍ വെച്ച് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡോകടര്‍ അരുണയെ സസ്‌പെന്‍ഡ് ചെയ്‌ത നടപടിയെ തുടര്‍ന്നാണ് ഡോക്‌ടർമാരുടെ കൂട്ടരാജി. 15 ഡോക്‌ടർമാരാണ് സംഭവത്തില്‍ രാജി വെച്ചത്.
നിരോധനാജ്‌ഞ ലംഘിച്ച് സമരം ചെയ്‌ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്‌ടർമാര്‍ക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. മെഡിക്കല്‍ കോളേജിലെ 50തോളം ഡോക്‌ടർമാർക്കെതിരെയാണ് പോലീസ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്‌ത ആശുപത്രി ജീവനക്കാരെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്‌ടർമാരുടെ സമരം. ആശുപത്രിയിലെ കോവിഡ് നോഡല്‍ ഓഫീസറെയും രണ്ട് ഹെഡ് നഴ്‌സുമാരെയുമാണ് സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്‌തത്. ഇന്ന് മുതലാണ് ഡോക്‌ടർമാരുടെ സംഘടന നിരാഹാര സമരം ആരംഭിച്ചത്. നഴ്‌സുമാരുടെ സംഘടന ഇന്ന് കരിദിനവും ആചരിക്കുന്നുണ്ട്. ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്‌ടർമാർ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
Related news: കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം; നഴ്‌സുമാരടക്കം 3 പേര്‍ക്ക് സസ്‌പെൻഷൻ