മലപ്പുറം: കോവിഡ് കാലത്തിന് ശേഷമുള്ള ചരിത്രത്തിൽ, വിശ്വാസികൾ അവരവരുടെ വീടുകളിലേക്ക് ഒതുക്കിയ ഈ ചെറിയപെരുന്നാൾ ആഘോഷം മികച്ച പ്രതിരോധ പ്രവർത്തനങ്ങളിൽ ഒന്നായി രേഖപ്പെടുത്തുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറിയും ‘മഅ്ദിൻ’ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി.
വ്രതശുദ്ധിക്ക് ശേഷം കടന്നുവന്ന ചെറിയ പെരുന്നാളിനെ കോവിഡ് പാശ്‌ചാത്തലത്തിൽ വീടിന് അകത്തേക്ക് ഒതുക്കി മികച്ച മാതൃകയാണ് വിശ്വാസികൾ സൃഷ്‌ടിച്ചിരിക്കുന്നത്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഈദുൽ ഫിത്‌ർ കൂടിച്ചേരലിന്റെയും പങ്കുവെക്കലിന്റെയും സുദിനമാണ്. പക്ഷെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സർക്കാറും ആരോഗ്യ പ്രവർത്തകരും മതപണ്ഡിതരും പെരുന്നാൾ നിസ്‌കാരവും അനുബന്ധ ആഘോഷങ്ങളും വീട്ടിനുള്ളിൽ ഒതുക്കണമെന്ന് അഭ്യർഥിച്ചിരുന്നു.
ഈ അഭ്യർഥനയെ മാനിച്ച വിശ്വാസികൾ, പൂർണമായും ആഘോഷങ്ങളെ വീടുകളിലൊതുക്കി. ഇതും, വിശ്വാസത്തിന്റെ ഭാഗമാണ്. ആരോഗ്യ സംരക്ഷണത്തിന് ഇസ്‌ലാം നൽകുന്ന സ്‌ഥാനം വളരെ വലുതാണ്. നിങ്ങൾ പകർച്ചവ്യാധി ഉള്ള സ്‌ഥലങ്ങളിലേക്കോ തിരിച്ചോ യാത്ര ചെയ്യരുതെന്നും തന്റെ ജീവൻ പോലെത്തന്നെ സഹജീവികളുടെ ജീവനും വില കൽപിക്കണമെന്നും പ്രവാചകൻ പഠിപ്പിച്ചു; ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു.
ഇത്തവണത്തെ പെരുന്നാൾ ‘കോവിഡ് പോരാളികൾക്കുള്ള’ വിശ്വാസികളുടെ ഐക്യദാർഢ്യമായി മാറുകയായിരുന്നു. സാധാരണ ഗതിയിൽ കുടുംബ വീടുകൾ സന്ദർശിക്കുകയും ബന്ധം സുദൃഢമാക്കുകയും ചെയ്യലായിരുന്നു പെരുന്നാൾ ദിനത്തിന്റെ പ്രത്യേകത.
എന്നാൽ, അതെല്ലാം ഇത്തവണ സാമൂഹിക മാധ്യമങ്ങൾ മുഖേനയാക്കി. മരണപ്പെട്ടവരുടെ ഖബർ സന്ദർശിച്ച് അവർക്ക് വേണ്ടി പ്രാർഥന നടത്തുകയെന്നത് ഈ ദിവസത്തിൽ വിശ്വാസികളുടെ പതിവാണ്. എന്നാൽ വീടിനുള്ളിൽ പ്രാർഥനാ മജ്‍ലിസുകൾ സംഘടിപ്പിച്ച് അവിടെയും വിശ്വാസികൾ മാതൃകയായി; തങ്ങൾ കൂട്ടിച്ചേർത്തു.
Most Read: മൃതദേഹങ്ങൾ ഗംഗയിൽ ഒഴുക്കിയ സംഭവം; കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്