തിരുവനന്തപുരം: ഒരു മണിക്കൂർ പോലും മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ പിണറായി വിജയന് യോഗ്യതയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. പല മുഖ്യമന്ത്രിമാരും കോടികള്‍ അടിച്ചുമാറ്റിയിട്ടുണ്ട്. ഭരണം ദുര്‍വിനിയോഗം ചെയ്‌തിട്ടുണ്ട്. അഴിമതി നടത്തിയിട്ടുമുണ്ട്. എന്നാല്‍ സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ഒരു മുഖ്യമന്ത്രി പങ്കാളിയാകുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും സുധാകരന്‍ ആരോപിച്ചു.
സ്വപ്‌നയുടെ വെളിപ്പെടുത്തൽ നാടിനെ അമ്പരിപ്പിച്ചു. ബിരിയാണി പാത്രത്തിൽ ഒരു മുഖ്യമന്ത്രി സ്വർണം കടത്തി എന്നുള്ളത് ചരിത്രത്തിലാദ്യമാണ്. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിൽ സിപിഎം പിബി ഇടപെടണം. മുഖ്യമന്ത്രി തുടരണമോ എന്ന് പോളിറ്റ് ബ്യൂറോ തീരുമാനിക്കണമെന്നും, ആരോപണം തെറ്റാണെന്ന് തെളിയുംവരെ മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആത്‌മാഭിമാനമുണ്ടെങ്കില്‍ സ്വപ്‌ന സുരേഷിന്റെ ആരോപണത്തെ അതിജീവിക്കാന്‍ പിണറായിക്ക് കഴിയണം. മുഖ്യമന്ത്രി മാത്രമല്ല കുടുംബവും ഉൾപ്പെട്ട കേസാണ് ഇത്. പിണറായി രണ്ടാം വട്ടം അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ സദ്ഭരണത്തെ കുറിച്ച് വാചാലമായ വിവരണമായിരുന്നു ഇടതുപക്ഷം നടത്തിയത്. എന്നാല്‍ എല്ലാ അഴിമതിയുടെയും ചുരുളുകൾ അഴിയുകയാണെന്നും സുധാകരൻ പറഞ്ഞു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ. ഇഡിയുടെ അന്വേഷണം സുതാര്യമല്ല. നിഷ്‌പക്ഷമായ അന്വേഷണം വേണം. സിബിഐയോ, ജുഡീഷ്യറിയോ കേസ് അന്വേഷിക്കണം. സ്വപ്‌നക്ക് സുരക്ഷ നൽകേണ്ടത് കോടതിയാണ്. സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ഭയപ്പെടുത്തുന്നതാണെന്നും സുധാകരൻ ആരോപിച്ചു.
Most Read: കടത്തിയത് ഒരു പെട്ടി കറൻസി, പിന്നിൽ മുഖ്യമന്ത്രിയും കുടുംബവും; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ