ന്യൂഡെൽഹി: കേന്ദ്രവും ട്വിറ്ററും തമ്മിലുളള പോര് മുറുകുന്നു. സാമൂഹിക മാദ്ധ്യമങ്ങൾക്കായുളള പുതിയ ഡിജിറ്റൽ നിയമങ്ങൾ പ്രകാരം നിയമിക്കേണ്ട ഉദ്യോഗസ്‌ഥരുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ട്വിറ്ററിന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകി. ഐടി നിയമങ്ങൾ പാലിക്കുക അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാവുകയെന്നാണ് കേന്ദ്രം ട്വിറ്ററിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
‘നിയമങ്ങൾ പാലിക്കാനുള്ള അവസാന അവസരം നൽകുന്നു. വീഴ്‌ച വരുത്തിയാൽ ഐടി ആക്‌ട് 2000ത്തിലെ 79ആം അനുഛേദപ്രകാരം ട്വിറ്ററിന് നൽകിയ ബാധ്യതകളിൽ നിന്നുളള ഒഴിവാക്കൽ പിൻവലിക്കും. ഇതുകൂടാതെ ഐടി നിയമം, ഇന്ത്യയിലെ മറ്റു ശിക്ഷാനിയമങ്ങൾ എന്നിവ പ്രകാരമുളള അനന്തരനടപടികൾ കമ്പനി നേരിടേണ്ടിയും വരും.’ മുന്നറിയിപ്പിൽ കേന്ദ്രം വ്യക്‌തമാക്കുന്നു.
ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്‌തിഗത അക്കൗണ്ടിൽ നിന്ന് ബ്ളൂ ടിക് വെരിവിക്കേഷൻ ബാഡ്‌ജ് ട്വിറ്റർ നീക്കം ചെയ്‌തിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് കേന്ദ്രം തിടുക്കത്തിൽ ട്വിറ്ററിന് അന്ത്യശാസനം നൽകിയിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ലോഗിൻ ചെയ്‌തിട്ടില്ലെന്ന കാാരണം ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ ഉപരാഷ്‌ട്രപതിയുടെ അക്കൗണ്ടിലെ ബ്ളൂ ടിക് നീക്കം ചെയ്‌തത്.
ഈ വർഷം ഫെബ്രുവരി മുതൽ ട്വിറ്ററും കേന്ദ്ര സർക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ പരസ്യമായിരുന്നു. കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം പ്രതിഷേധങ്ങൾ അടിച്ചമർത്തുകയാണ് എന്ന തരത്തിലുള്ള പ്രതികരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഐടി മന്ത്രാലയത്തിന്റെ ആവശ്യം ട്വിറ്റർ തള്ളിയിരുന്നു. ഇതാണ് പിന്നീട് കേന്ദ്ര സർക്കാരും ട്വിറ്ററും തമ്മിലുള്ള തുറന്ന പോരിലേക്ക് നയിച്ചത്. ഇതിന് പിന്നാലെയാണ് സമൂഹമാദ്ധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാനും, അവ നീക്കം ചെയ്യാനും ലക്ഷ്യമിട്ട് പുതിയ ഐടി നിയമം സർക്കാർ അവതരിപ്പിച്ചത്.
Read Also: ‘ഇന്ധന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ട്’; നീതി ആയോഗ്