ന്യൂഡെല്‍ഹി: ഇന്ധന വില വര്‍ധന പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. സാമ്പത്തിക രംഗത്ത് 2022ല്‍ 10 മുതൽ 10.5 ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എണ്ണവില നിശ്‌ചയിക്കാനുള്ള അധികാരം എണ്ണ കമ്പനികള്‍ക്കാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ കാര്യമായ പങ്കില്ല. എന്നാല്‍ നയപരമായ നിര്‍ദ്ദേശങ്ങള്‍ എണ്ണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കാറുണ്ട്. സന്തുലിതമായ തീരുമാനമാണ് വേണ്ടത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു ശേഷം രാജ്യത്ത് തുടര്‍ച്ചയായി 20 ദിവസമാണ് ഇന്ധനവില വർധിച്ചത്. മുംബൈയിലും ഭോപ്പാലിലും ഒരു ലിറ്റര്‍ പെട്രോളിന്റെ വില നൂറു രൂപ കടക്കുകയും ചെയ്‌തു. വിലക്കയറ്റം പിടിച്ചു നിര്‍ത്തണമെന്ന ആവശ്യം ശക്‌തമാകുന്നതിനിടെ ആണ് സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാനും ആവശ്യപ്പെട്ടത്.
കോവിഡ് രണ്ടാം തരംഗം ധനക്കമ്മിയെ കാര്യമായി ബാധിക്കില്ലെന്നും രാജീവ് കുമാര്‍ വ്യക്‌തമാക്കി. മഹാമാരി കണക്കിലെടുത്ത് കൂടുതല്‍ പൊതു നിക്ഷേപം ഉണ്ടായിട്ടുണ്ട്. വാക്‌സിന്‍ പൂര്‍ണമായും നല്‍കിക്കഴിഞ്ഞാല്‍ ഭയംവിട്ട് ജനങ്ങള്‍ പുറത്തിറങ്ങും. അങ്ങനെയായാല്‍ ഉല്‍പാദന- കയറ്റുമതി മേഖലയില്‍ പുരോഗതി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.