ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരിയെ കൂട്ടബലാൽസംഗം നടത്തി ഗർഭിണിയാക്കിയ സംഭവത്തിലെ പ്രതികളുടെ കസ്‌റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന പ്രതികളായ കുമാരമംഗലം മംഗലത്ത് രഘു എന്ന ബേബി (51), പെരിന്തൽമണ്ണ മാളിയേക്കൽ ജോൺസൺ (50) എന്നിവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം പോക്‌സോ കോടതിയുടെ അനുമതി തേടിയത്.
പെൺകുട്ടിയെ പീഡിപ്പിച്ച സ്‌ഥലങ്ങളിൽ കൊണ്ടുപോയി അന്വേഷണം നടത്തുന്നതിന് പ്രതികളെ കസ്‌റ്റഡിയിൽ വിട്ട് നൽകണമെന്ന് സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ പിബി വാഹിദ ആവശ്യപ്പെട്ടു. കസ്‌റ്റഡിയിൽ വിട്ട് കിട്ടിയാൽ ഇരുവരെയും അന്വേഷണ സംഘം വീണ്ടും വിശദമായി ചോദ്യം ചെയ്യും. പത്ത് പ്രതികൾ ഉള്ള കേസിൽ പെൺകുട്ടിയുടെ അമ്മയടക്കം 8 പേർ അറസ്‌റ്റിലായിട്ടുണ്ട്.
വിവിധ സ്‌ഥലങ്ങളിൽ നടന്ന കുറ്റകൃത്യമായതിനാൽ പ്രതികൾക്കെതിരെ ഏഴ് കേസുകളാണ് തൊടുപുഴ പോലീസ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. ഒന്നാം പ്രതിയുടെ കുമാരമംഗലത്തെ വീട്ടിൽ വെച്ച് കുട്ടിയുടെ അമ്മയുടെ അറിവോടെ പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റു പ്രതികളെ കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കേണ്ടത് ഉണ്ടെന്നും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയെ ബോധിപ്പിച്ചു.
പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷ പരിഗണിച്ച് അഡീഷണൽ സെഷൻസ് ജഡ്‌ജി പിവി അനീഷ് കുമാർ രണ്ട് പ്രതികളെയും തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കാൻ ജില്ലാ ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഒന്നര വർഷത്തിനിടെ പതിനഞ്ചിലേറെ പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയെ വിട്ടുകൊടുത്തതിന് അമ്മ പണം കൈപ്പറ്റിയെന്നും ആരോപണമുണ്ട്. ഇതിന് വ്യക്‌തമായ ഉത്തരം നൽകാനാവുക ബേബിക്കാണെന്നാണ് പോലീസ് പറയുന്നത്.
Most Read: ഇന്ധനവില വർധനവ്; ഡെൽഹിയിൽ ഇന്ന് ഓട്ടോ-ടാക്‌സി പണിമുടക്ക്