ലഖ്‌നൗ: ഡെൽഹിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് എതിരെ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ അസന്തുഷ്‌ടരായ പ്രതിപക്ഷ പാർട്ടികൾ കർഷകരെ ഉപയോഗിച്ച് രാജ്യത്ത് അസ്വസ്‌ഥത പടർത്താൻ ശ്രമിക്കുകയാണെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു.
“ഇന്ത്യ ഏകഭാരതം, ശ്രേഷ്‌ഠ ഭാരതമാകുന്നതിലുളള ഒരു വിഭാഗം ആളുകളുടെ അസൂയയാണിത്. ഒരു ധർണ നടന്നുകൊണ്ടിരിക്കുന്നത് ഞാൻ കണ്ടു. ആദ്യം അവർ ആവശ്യപ്പെട്ടത് താങ്ങുവിലയിൽ ഗ്യാരണ്ടി വേണമെന്നാണ്. അതുസംബന്ധിച്ച് ഒരു സംശയത്തിന് തന്നെ ഇടയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്‌തമാക്കി. എന്നിട്ടും എന്തിനാണ് ആളുകൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ? അയോധ്യയിലെ മഹത്തായ രാമക്ഷേത്ര നിർമ്മാണം ഉൾക്കൊളളാൻ കഴിയാത്തവർ രോഷാകുലരാണ്. കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്,”- ആദിത്യനാഥ് പറയുന്നു.
രാജ്യത്തെ കർഷകരെ സഹായിക്കാൻ പ്രധാനമന്ത്രി ശ്രമങ്ങൾ നടത്തുന്നുവെന്ന് അവകാശപ്പെട്ട യോഗി ആദിത്യനാഥ് അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്‌തു. ഒപ്പം ബിജെപിയുടെ മുഖ്യ എതിരാളിയായ കമ്മ്യൂണിസത്തെ വിമർശിക്കുകയും ചെയ്‌തു. “കമ്യൂണിസത്തിന്റെ സിദ്ധാന്തം ഒരിക്കലും ശരിയല്ല. നിങ്ങൾ ഒരു നുണ നൂറുതവണ പറഞ്ഞാൽ അത് സത്യമാകും. കർഷകരുടെ ജീവിതത്തിൽ ഒരു മാറ്റവും വേണമെന്ന് ആഗ്രഹിക്കാത്തവർ നിരവധിയുണ്ട്,”- എന്നാണ് ആദിത്യനാഥ് പറയുന്നത്.
Also Read: സമരം തീരാതെ ബാബ രാംസിംഗിന്റെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കർഷക സംഘടനകൾ