തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് വകുപ്പ് ഒഴിയണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ആരോപണം ഉണ്ടായപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വകുപ്പിന്റെ ചുമതല ഒഴിഞ്ഞിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല ആവശ്യം മുന്നോട്ട് വെച്ചത്.
‘സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷിന്റെ മയക്കുമരുന്ന് ഇടപാട് പുറത്തുവരുന്നതിൽ മുഖ്യമന്ത്രി അസ്വസ്‌ഥനാണ്. മുഖ്യമന്ത്രി അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുന്നു. ഇത് പാർലമെന്ററി ജനാധിപത്യത്തിൽ അംഗീകരിക്കാൻ കഴിയുന്നതല്ല’- ചെന്നിത്തല പറയുന്നു. അന്വേഷണ ഏജൻസികൾ വഴിവിട്ട് പോകുന്നില്ലെന്നും സത്യം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. കേന്ദ്ര ഏജൻസികളെ കത്തയച്ച് വരുത്തിയത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി അന്വേഷണം തടസപ്പെടുത്തുകയാണെന്നും ഏജൻസികൾ തന്നിലേക്ക് വരുമോ എന്ന ഭയമാണ് അദ്ദേഹത്തിനെന്നും ചെന്നിത്തല ആരോപിച്ചു.
ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിനെതിരെ വിജിലൻസിനെ കൊണ്ട് കേസെടുപ്പിച്ചത് സിബിഐ അന്വേഷണം തടയാനാണ്. ശിവശങ്കർ അഞ്ചാം പ്രതിയാണെങ്കിൽ ഒന്നാം പ്രതി മുഖ്യമന്ത്രി തന്നെയാണ്- ചെന്നിത്തല പറഞ്ഞു. കേരളാ പോലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുക്കുന്നു. എല്ലാ എംഎൽഎമാർക്കുമെതിരെ കള്ളക്കേസെടുക്കുകയാണ്. ഇതെല്ലം ജനങ്ങൾ കാണുന്നു. ഭരണത്തിന്റെ അവസാന നാളുകളിൽ രാഷ്‌ട്രീയ വൈര്യത്തോടെ നീങ്ങാനാണ് ഭാവമെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
മോദിയുടെയും അമിത് ഷായുടെയും പേര് അഞ്ച് വർഷത്തിനിടെ ഒരിക്കൽ പോലും പിണറായി പറഞ്ഞുകേട്ടിട്ടില്ല. ബിജെപിയുടെ പിന്തുണ ഏറ്റവും കൂടുതൽ ലഭിച്ച നേതാവ് പിണറായി വിജയനാണ്. ലാവ്‌ലിൻ കേസ് തുടർച്ചയായ 20ആം തവണയും മാറ്റി വെക്കുന്നത് ഇതുകൊണ്ടാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. അതിനാലാണ് മോദിക്കും അമിത് ഷാക്കുമെതിരെ പ്രതികരിക്കാൻ കഴിഞ്ഞ അഞ്ച് വർഷമായി മുഖ്യമന്ത്രി തയാറാകാത്തതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പോലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നേരിടുന്ന മുഖ്യമന്ത്രിക്ക് എന്ത് ധാർമ്മികതയാണുള്ളതെന്ന് ചെന്നിത്തല ചോദിക്കുന്നു. ശിവശങ്കർ ആരുടെ ബിനാമിയാണ്? കോടികളുടെ കോഴപ്പണം എവിടേക്കാണ് പോയത്? ചെന്നിത്തല ചോദിച്ചു.
Also Read: കോടതി അനുമതി നല്‍കി; ബിനീഷിനെ ഇന്ന് അഭിഭാഷകന്‍ സന്ദര്‍ശിക്കും