കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്‌ത് വിട്ടയച്ചു. മൂന്ന് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷാജിയെ വിട്ടയച്ചത്. ആവശ്യമെങ്കിൽ ഇനിയും വിളിപ്പിക്കുമെന്ന് വിജിലൻസ് മുന്നറിയിപ്പ് നൽകിയതായാണ് വിവരം. ചോദ്യം ചെയ്യലിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാതെ ഷാജി മടങ്ങി.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ വിജിലൻസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇത് സംബന്ധിച്ച് ഷാജി നൽകിയ മൊഴിയിൽ പൊരുത്തക്കേട് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് വീണ്ടും ചോദ്യം ചെയ്‌തത്. നിയമസഭാ തിരഞ്ഞെടുപ്പിനായി പിരിച്ച പണത്തിൽ രസീതിന്റെ കൗണ്ടർ ഫോയിലുകളും മിനിറ്റ്‌സിന്റെ രേഖകളും തെളിവായി ഷാജി ഹാജരാക്കിയിരുന്നു.
എന്നാൽ, ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് വിജിലൻസിന്റെ സംശയം. ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു, നവംബറിൽ ഇദ്ദേഹത്തിനെതിരെ പ്രാഥമിക അന്വേഷണവും നടത്തി. തുടർന്ന് കേസെടുത്ത വിജിലൻസ് ഷാജിയുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു.
Also Read: ഫസല്‍ വധക്കേസ് തുടരന്വേഷണം; വൈകിയെത്തിയ നീതിയെന്ന് പി ജയരാജൻ