കണ്ണൂർ: തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി വൈകിയെത്തിയ നീതിയെന്ന് സിപിഎം നേതാവ് പി ജയരാജൻ. സിപിഎം നേതാക്കളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും ഒൻപതു വർഷത്തോളമായി കേസിന്റെ പേരിൽ വേട്ടയാടുകയാണ്. ജാമ്യം ലഭിച്ചുവെങ്കിലും സ്വന്തം വീട്ടിലേക്ക് പോകാൻ പോലും കഴിയാത്ത സാഹചര്യത്തിൽ ഇരുവരും എറണാകുളത്ത് കഴിയുകയാണ്.
വൈകിയെത്തിയ നീതി, നീതി നിഷേധമായാണ് വിലയിരുത്തുക. എങ്കിലും ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുകയാണ്. കേസിൽ ആർഎസ്‌എസും പോപ്പുലർ ഫ്രണ്ടും സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള നീക്കങ്ങളാണ് നടത്തിയത്. കൊലപാതകത്തിന് പിന്നാലെ ആർഎസ്‌എസ് ആണ് കൃത്യം നടത്തിയതെന്ന് എൻഡിഎഫ് നേതാക്കൾ പറഞ്ഞിരുന്നു. പിന്നീട് ഈ നിലപാട് അവർ മാറ്റുകയായിരുന്നു എന്നും പി ജയരാജൻ പറഞ്ഞു.
2006 ഒക്‌ടോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശ്ശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എൻഡിഎഫിൽ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം. കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പേരെയാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്.
എന്നാൽ ഫസലിനെ വധിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന വെളിപ്പെടുത്തലിലാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കേസിൽ അറസ്‌റ്റിലായിട്ടുള്ളത് യഥാര്‍ഥ പ്രതികള്‍ അല്ലെന്ന ഫസലിന്റെ സഹോദരന്‍ അബ്‌ദുല്‍ സത്താറിന്റെ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം. കൂടാതെ കൊലപാതകത്തിന് പിന്നില്‍ തങ്ങളായിരുന്നു എന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ കുപ്പി സുബീഷ് കണ്ണവം പോലീസിന് മൊഴി നല്‍കിയിരുന്നതായും ഹരജിയില്‍ പറയുന്നു.
Read also: ഫസല്‍ വധക്കേസ്; തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്