കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സിബിഐയുടെ പ്രത്യേക ടീം കേസ് അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഫസലിനെ വധിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന വെളിപ്പെടുത്തലിലാണ് അന്വേഷണം. ഫസലിന്റെ സഹോദരന്‍ അബ്‌ദുല്‍ സത്താറിന്റെ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം.
കേസിൽ അറസ്‌റ്റിലായിട്ടുള്ളത് യഥാര്‍ഥ പ്രതികള്‍ അല്ലെന്ന് ആരോപിച്ചായിരുന്നു സഹോദരന്‍ കോടതിയെ സമീപിച്ചത്. കൂടാതെ കൊലപാതകത്തിന് പിന്നില്‍ തങ്ങളായിരുന്നു എന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ കുപ്പി സുബീഷ് കണ്ണവം പോലീസിന് മൊഴി നല്‍കിയിരുന്നതായും ഹരജിയില്‍ പറയുന്നു.
ഇരിങ്ങാലക്കുട സ്വദേശിയായ ആർഎസ്എസ് പ്രചാരകൻ ഉൾപ്പടെയുളളവര്‍ തലശ്ശേരിയിൽ വച്ച് ഫസലിനെ കൊലപ്പെടുത്തി എന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍.
സുബീഷിന്റെ വെളിപ്പെടുത്തലിന്റെ വീഡിയോ ദൃശ്യങ്ങള്‍, ഫോണ്‍ സംഭാഷണത്തിന്റെ പെന്‍ഡ്രൈവ് എന്നിവ സത്താര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് കേസില്‍ സിബിഐ പ്രത്യേക സംഘം തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
2006 ഒക്‌ടോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശ്ശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എൻഡിഎഫിൽ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം. കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പേരെയാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്.
Most Read: ഇഡിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാൻ അനുവദിക്കണം; സർക്കാർ അപ്പീൽ നൽകി