തൃശൂർ: തൃശൂർ പൂരം പ്രതിസന്ധിയിൽ സർക്കാർ അനുകൂല നിലപാട്. തറവാടക മുൻ വർഷത്തെ തുകയായ 42 ലക്ഷം രൂപ മതിയെന്ന് ധാരണയായി. തൃശൂർ പൂരം പ്രതിസന്ധിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിലാണ് പ്രശ്‌ന പരിഹാരമായത്. മുഖ്യമന്ത്രിയുടെ നിർദ്ദേശം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ അംഗീകരിച്ചു.
കഴിഞ്ഞ വർഷത്തെ നിരക്ക് മതിയെന്നും, മറ്റു വിവാദങ്ങൾ ഒഴിവാക്കാമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. ഇക്കൊല്ലത്തെ പൂരം മറ്റു വിവാദങ്ങൾ ഇല്ലാതെ നടത്താം. ഇപ്പോളെങ്ങനെ ആണോ അങ്ങനെ നിൽക്കുക. മറ്റു പ്രശ്‌നങ്ങൾ പൂരത്തിന് ശേഷം ചർച്ച ചെയ്യാം. കൊച്ചിൻ ദേവസ്വവും തിരുവമ്പാടി, പാറമേക്കാവും തമ്മിലുള്ള ധാരണാ പ്രകാരം മുന്നോട്ട് പോകട്ടെയെന്നും, തറവാടകയായി കഴിഞ്ഞ വർഷത്തെ തുകയായ 42 ലക്ഷം രൂപ മതിയെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.
വിഷയത്തിൽ പ്രശ്‌ന പരിഹാരം ഉണ്ടായതിൽ മുഖ്യമന്ത്രിക്ക് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ നന്ദിയറിയിച്ചു. പൂരം എക്‌സിബിഷനുമായി ബന്ധപ്പെട്ടു തറവാടക വർധിപ്പിക്കാതെ തൽസ്‌ഥിതി തുടരാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതിൽ സന്തോഷമുണ്ടെന്നും പൂരം മികച്ച രീതിയിൽ നടത്താനാണ് തീരുമാനമെന്നും ദേവസ്വം പ്രതിനിധികൾ പറഞ്ഞു. ഓൺലൈനായാണ് യോഗം ചേർന്നത്.
Most Read| പുതുവർഷ പുലരിയിൽ കുതിക്കാൻ ‘വിസാറ്റ്’; ഇത് പെൺകരുത്തിന്റെ സുവർണനേട്ടം