തിരുവനന്തപുരം: ‘വുമൺ എൻജിനീയേർഡ് സാറ്റ്‌ലൈറ്റ്-വിസാറ്റ്’ പുതുവർഷ പുലരിയിൽ ബഹിരാകാശത്തേക്ക് കുതിക്കുമെന്ന് മന്ത്രി ആർ ബിന്ദു. വനിതകളുടെ നേതൃത്വത്തിൽ രൂപകൽപ്പന ചെയ്‌ത ആദ്യ ഉപഗ്രഹവും, കേരളത്തിലെ ആദ്യത്തെ വിദ്യാർഥി ഉപഗ്രഹവുമാണ് വിസാറ്റ്. ജനുവരി ഒന്നിന് രാവിലെ 9.10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപിക്കുക.
തിരുവനന്തപുരം പൂജപ്പുരയിലെ എൽബിഎസ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമണിലെ വിദ്യാർഥിനികളുടെ നേതൃത്വത്തിലാണ് വിസാറ്റ് നിർമിച്ചത്. അസി. പ്രൊഫസർ ഡോ. ലിസി എബ്രഹാമിന്റെ നേതൃത്വത്തിൽ കോളേജിലെ സ്‌പേസ് ക്ളമ്പിൽ അംഗങ്ങളായ വിദ്യാർഥിനികളുടെ മൂന്ന് വർഷത്തെ നിരന്തര അദ്ധ്വാനത്തിന്റെ ഫലമാണ് ഈ അഭിമാന നേട്ടം.
ക്യാമ്പസിൽ വെച്ചായിരുന്നു പദ്ധതിയുടെ ആദ്യഘട്ട നിർമാണം. പിന്നീട് വിക്രം സാരാഭായി സ്‌പേസ് സെന്ററിൽ നിർമാണം പൂർത്തിയാക്കി. ബഹിരാകാശത്തിലേയും അന്തരീക്ഷത്തിലേയും അൾട്രാവയലറ്റ് രശ്‌മികളുടെ തീവ്രത അളക്കുകയും അത്തരം വികിരണങ്ങൾ കേരളത്തിന്റെ ഉഷ്‌ണതരംഗത്തേയും കാലാവസ്‌ഥാ വ്യതിയാനത്തേയും എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് മനസിലാക്കുകയുമാണ് ദൗത്യം.
വിവരങ്ങൾ വിലയിരുത്തി നിഗമനങ്ങളിൽ എത്താൻ ക്യാമ്പസിൽ ഗ്രൗണ്ട് സ്‌റ്റേഷനും സ്‌ഥാപിച്ചിട്ടുണ്ട്. അഭിമാന നേട്ടത്തിലേക്കുള്ള വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാൻ ടീം വിസാറ്റ് മറ്റന്നാൾ രാവിലെ ആറുമണിക്ക് പുറപ്പെടും. എൽബിഎസ് ക്യാമ്പസിലെ വലിയ സ്‌ക്രീനിൽ രാവിലെ എട്ടുമുതൽ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാൻ അവസരമൊരുക്കും.
Most Read| പാകിസ്‌ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഹിന്ദു യുവതി; ചരിത്രത്തിലാദ്യം