തൃശൂർ : തൃശൂർ പൂരത്തിന് മുന്നോടിയായുള്ള പൂരം പ്രദർശനത്തിന് തിരി തെളിഞ്ഞു. മന്ത്രി എസി മൊയ്‌തീനാണ് പൂരം പ്രദർശനം ഉൽഘാടനം ചെയ്‌തത്. ഉൽഘാടനം പൂർത്തിയായെങ്കിലും പ്രദർശനത്തിന് ആവശ്യമായ സ്‌റ്റാളുകളുടെ നിർമാണം പുരോഗമിക്കുകയാണ്. കൂടാതെ പൂരം നടത്തിപ്പിനുള്ള സര്‍ക്കാര്‍ ധനസഹായം പൂരത്തിന് മുന്‍പ് ലഭ്യമാക്കുമെന്ന് മന്ത്രി എസി മൊയ്‌തീന്‍ പറഞ്ഞു.
സ്‌റ്റാളുകളുടെ നിർമാണം പൂർത്തിയാക്കിയ ശേഷം ഒരാഴ്‌ചക്കകം ആളുകൾക്ക് പ്രവേശനം അനുവദിക്കും. പൂരം നടത്തുന്നതിന് ആവശ്യമായ ചിലവിനുള്ള തുക കണ്ടെത്തുന്നത് പ്രദർശനത്തിലൂടെയാണ്. ഈ മാസം 23ആം തീയതിയാണ് പൂരം നടക്കുക. ഏറെ പ്രതിസന്ധികൾക്ക് ഇടയിലാണ് ഇത്തവണ പൂരവും, അതുമായി ബന്ധപ്പെട്ട പ്രദർശനവും ഒരുങ്ങുന്നത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തവണ സ്‌റ്റാളുകളുടെ എണ്ണം മൂന്നിൽ ഒന്നായി കുറച്ചു. 120 സ്‌റ്റാളുകൾ ആയിരിക്കും ഇത്തവണ ഉണ്ടാകുക.
പൂരം പ്രദർശനത്തിന്റെ ഉൽഘാടന ചടങ്ങിൽ മന്ത്രി വിഎസ് സുനിൽ കുമാറാണ് അധ്യക്ഷത വഹിച്ചത്. കർശനമായും കോവിഡ് നിർദേശങ്ങൾ പാലിച്ചായിരിക്കും ആളുകൾക്ക് പ്രദർശനം കാണാൻ അനുമതി നൽകുന്നത്. അതേസമയം തന്നെ സംസ്‌ഥാനത്ത് കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തൃശൂർ പൂരം നടത്തിയാൽ ഉണ്ടാകുന്ന പ്രത്യഘാതങ്ങളെ കുറിച്ച് ആരോഗ്യവകുപ്പ് വ്യക്‌തമാക്കി. രോഗവ്യാപനം ഉയരാൻ സാധ്യത ഉള്ളതിനാൽ തന്നെ പൂരം നടത്തിപ്പ് തീരുമാനം പുനർവിചിന്തനം നടത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read also : മമ്പറം ബോട്ട് ടെർമിനലിന്റെ നിർമാണം പുരോഗമിക്കുന്നു; ചെലവ് 90 ലക്ഷം