തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം നാളെയുണ്ടാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുക. പൂരം നടത്തിപ്പ് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് യോഗം വിളിച്ചിരുന്നു. എന്നാൽ ഇതിൽ തീരുമാനമായില്ല.
ആന പാപ്പാൻമാരുടെ ആർടിപിസിആർ പരിശോധന ഒഴിവാക്കണമെന്ന് ദേവസ്വങ്ങൾ ഇന്ന് ചേർന്ന യോഗത്തിൽ ആവശ്യപ്പെട്ടു. ഒറ്റ ഡോസ് വാക്‌സിൻ എടുത്തവർക്കും അനുമതി നൽകണമെന്നും ആവശ്യം ഉയർന്നു. ഇതേത്തുടർന്ന് നാളത്തെ യോഗത്തിൽ തീരുമാനം അറിയിക്കാമെന്ന് കളക്‌ടർ അറിയിക്കുക ആയിരുന്നു. ഇന്നത്തെ യോഗത്തിൽ ചീഫ് സെക്രട്ടറി പങ്കെടുത്തിരുന്നില്ല.
അതേസമയം, കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ തൃശൂർ പൂരം പോലെ ആളുകൾ തടിച്ചു കൂടാൻ സാധ്യത കൂടുതലുള്ള പരിപാടികൾ ഒഴിവാക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്. ശബരിമലയില്‍ മടിച്ചു നിന്നതുപോലെ ഇപ്പോള്‍ ചെയ്യരുതെന്നും ജനങ്ങളുടെ താൽപര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും തൃശൂർ പൂരം മാറ്റി വെക്കണമെന്നും എഴുത്തുകാരൻ എന്‍എസ് മാധവന്‍ ആവശ്യപ്പെട്ടു.
നിലവില്‍ കര്‍ശന നിയന്ത്രണങ്ങളോടെ പൂരം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. പൂരത്തിന് പങ്കെടുക്കാന്‍ എത്തുന്നവർ രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്ന് നിബന്ധനയുണ്ട്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കി.
നേരത്തെ, ഒറ്റ ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് പൂരത്തിന് പ്രവേശനം അനുവദിക്കും എന്ന തീരുമാനം പിന്‍വലിച്ചുകൊണ്ടാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്തവര്‍ ആര്‍ടിപിസിആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Also Read: കോറോണയല്ല, ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ; ഡോ. ബിജു