വയനാട്: മാനന്തവാടി നഗരസഭാ പരിധിയിലെ പയ്യമ്പള്ളി കുറുക്കൻമൂലയിൽ കടുവാ പേടി തുടരുന്നു. വനപാലകർ പട്രോളിങ് കർശനമാക്കിയിട്ടും കഴിഞ്ഞ ദിവസവും ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ ആടിനെ പിടിച്ചു കൊണ്ടുപോയി. തെനംകുഴിയിൽ ജിൽസന്റെ വീടിന് സമീപത്തെ കൂട്ടിൽ കെട്ടിയിട്ട ആടിനെയാണ് കടുവ കൊണ്ടുപോയത്. ഒരാഴ്‌ചക്കിടെ ജിൽസന്റെ മൂന്നാമത്തെ ആടിനെയാണ് കടുവ പിടിക്കുന്നത്. തൊഴുത്തിന് സമീപത്ത് കടുവയുടെ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ച് ആഴ്‌ചകൾ പിന്നിട്ടിട്ടും കടുവയെ കണ്ടെത്താൻ കഴിയാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. പ്രദേശത്ത് രണ്ട് ക്യാമറകൾ വനംവകുപ്പ് സ്‌ഥാപിച്ചിരുന്നു. ഇവയിൽ കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല. ഞായറാഴ്‌ച രാത്രി കടുവ ഇറങ്ങിയ പ്രദേശത്തും ജിൽസന്റെ വീടിനോട് ചേർന്നുള്ള തൊഴുത്തിലുമായി ഇന്നലെ വനംവകുപ്പ് രണ്ട് ക്യാമറകൾ കൂടി സ്‌ഥാപിച്ചിട്ടുണ്ട്. ബേഗൂർ റേഞ്ചിലെ ജീവനക്കാർ പ്രദേശത്ത് രാത്രിയും പകലും പട്രോളിങ് നടത്തുന്നുണ്ട്.
കഴിഞ്ഞ നവംബർ 28 മുതലാണ് കുറുക്കൻമൂലയിലും പരിസര പ്രദേശങ്ങളിലും കടിവാ പേടി തുടങ്ങിയത്. പ്രദേശവാസിയായ കാവേരിപ്പൊയിൽ ബാബുവിന്റെ പോത്തിനേയും മൂരിക്കുട്ടനെയും കടുവ കൊന്നിരുന്നു. വളർത്തു മൃഗങ്ങളെ കൊല്ലുന്നത് പതിവായതോടെ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഡിഎഫ്ഒയ്ക്ക് നിവേദനം നൽകിയിരുന്നു. ഇതിനെ അടിസ്‌ഥാനത്തിലാണ് കടുവയെ പിടികൂടാൻ നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചത്.
Most Read: റോഡ് പണി അനിശ്‌ചിതമായി നീളുന്നു; പ്രതിഷേധവുമായി നാട്ടുകാർ