കാസർഗോഡ്: ചെർക്കള-കല്ലടുക്ക സംസ്‌ഥാനാന്തര പാതയുടെ നവീകരണം അനിശ്‌ചിതമായി നീളുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. റോഡ് ഏറ്റവും മോശമായ എടനീർ മുതൽ എതിർത്തോട് വരെ പ്രതിഷേധ റാലി നടത്തി. ഒരാഴ്‌ചയ്‌ക്കകം നടപടിയില്ലെങ്കിൽ ഇനി റോഡ് തടയുമെന്നാണ് ജനകീയ സമിതി പ്രവർത്തകർ പറയുന്നത്. കാസഗോട്ടെ ചെർക്കളയിൽ നിന്ന് തുടങ്ങി മംഗളൂരു-ബെംഗളൂരു ദേശീയപാതയിലെ കല്ലടുക്ക വരെ നീളുന്ന റോഡിന്റെ ഒരു ഭാഗമാണ് തകർന്നു കിടക്കുന്നത്.
ഈ റോഡിൽ മഴ മാറിയതോടെ പൊടി ശല്യം കാരണം കണ്ണുപൊത്തേണ്ട അവസ്‌ഥയാണ്. നാളുകളായി നാട്ടുകാർ ഇതിനെതിരെ പ്രക്ഷോഭരംഗത്ത് ഉണ്ടായിരുന്നിട്ടും ആരും തിരിഞ്ഞു നോക്കാതായതോടെയാണ് പ്രതിഷേധം റോഡിലേക്ക് മാറ്റാൻ നാട്ടുകാർ തീരുമാനിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി റോഡ് വഴിനടക്കാൻ പോലും പറ്റാത്ത അവസ്‌ഥയാണെന്ന് നാട്ടുകാർ പറയുന്നു. പ്രതിഷേധത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെങ്കിൽ ഒരു വാഹനവും കടത്തിവിടാത്ത രീതിയിൽ റോഡ് ഉപരോധിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
Most Read: പനമരം ഇരട്ടക്കൊല; പോലീസ് കുറ്റപത്രം സമർപ്പിച്ചു