വയനാട്: പനമരം കൊലപാതക കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിയെ പിടികൂടി 82 ദിവസത്തിന് ശേഷമാണ് അന്വേഷണ ഉദ്യോഗസ്‌ഥൻ ഡിവൈഎസ്‌പി എപി ചന്ദ്രൻ മാനന്തവാടി മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ കുറ്റപത്രം സമർപ്പിച്ചത്. പനമരം താഴെ നെല്ലിയമ്പത്ത് റിട്ട. അധ്യാപകനും ഭാര്യയും കൊല്ലപ്പെട്ട സംഭവത്തിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. 2800 പേജുള്ള കുറ്റപത്രത്തിൽ 103 സാക്ഷികളും 82 രേഖകളും 86 തൊണ്ടിമുതലുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
2021 ജൂൺ പത്തിനാണ് നെല്ലിയമ്പം പത്‌മാലയത്തിൽ കേശവനെയും ഭാര്യ പത്‌മാവതിയെയും വെട്ടിക്കൊലപ്പെടുത്തിയത്. ഒരു തെളിവും അവശേഷിക്കാതെ നടത്തിയ കൊലപാതകത്തിൽ ശാസ്‌ത്രീയ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. കൊലപാതകം നടന്ന് നൂറാം ദിവസമാണ് പ്രദേശവാസിയായ അർജുൻ എന്ന യുവാവിനെ അറസ്‌റ്റ് ചെയ്‌തത്. ഇയാൾ ഇപ്പോൾ മാനന്തവാടി ജില്ലാ ജയിലിലാണ്. ആഡംബര ബൈക്ക് വാങ്ങാനുള്ള പണം കണ്ടെത്താൻ അർജുൻ നടത്തിയ മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു.
കൊലപാതകത്തെ തുടർന്ന് താഴെ നെല്ലിയമ്പത്തും പരിസര പ്രദേശങ്ങളിലുമായി നൂറുകണക്കിന് ആളുകളെ പോലീസ് ചോദ്യം ചെയ്‌തിരുന്നു. ഇക്കൂട്ടത്തിൽ അർജുനും ഉൾപ്പെട്ടിരുന്നു. എന്നാൽ, അർജുന്റെ മൊഴിയിൽ വൈരുധ്യം കണ്ടതിനെ തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി ഡിവൈഎസ്‌പി ഓഫിസിലേക്ക് വിളിച്ചു വരുത്തിയപ്പോൾ വിഷം കഴിച്ചു ഓടിരക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ചികിൽസ പൂർത്തിയായ ശേഷം വീണ്ടും ചോദ്യം ചെയ്‌തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.
Most Read: താമരശ്ശേരിയിൽ പാലത്തിന് മുകളിൽ നിന്ന് കാർ തോട്ടിലേക്ക് വീണു