ന്യൂഡെൽഹി: ഹ്രസ്വ വീഡിയോ ആപ്പുകൾക്കിടയിൽ ഒന്നാമനായിരുന്ന ടിക് ടോക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് സൂചന. ഗെയിമിങ് ആരാധകരുടെ പ്രിയപ്പെട്ട പബ്‌ജി മൊബൈലും ടിക് ടോക്കും അടുത്തിടെയാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ദേശീയ സുരക്ഷക്ക് ഭീഷണിയാകുന്ന രീതിയിൽ ഉപയോക്‌താക്കളുടെ വിവരങ്ങൾ ചോരുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചൈനീസ് വേരുകളുള്ള രണ്ട് ആപ്പുകളും സർക്കാർ നിരോധിച്ചത്. കഴിഞ്ഞ ദിവസം പബ്‌ജി ഇന്ത്യയിൽ തിരിച്ചുവരുമെന്ന് അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് പബ്‌ജിക്ക് പിന്നാലെ ടിക് ടോക്കും ഇന്ത്യയിൽ തിരികെയെത്താനുള്ള ശ്രമത്തിലാണ്.
ഡാറ്റാ സ്വകാര്യതയും കേന്ദ്ര സർക്കാരിന്റെ സുരക്ഷാ ആവശ്യകതകളും പാലിക്കാൻ കമ്പനി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, ഇത് ഫലപ്രദമാകുമെന്നും ടിക് ടോക്ക് ഇന്ത്യ മേധാവി നിഖിൽ ഗാന്ധി ജീവനക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്.
ടിക് ടോക്കിന്റെ വിശദീകരണങ്ങൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ വ്യക്‌തത ആവശ്യമെങ്കിൽ ഇനിയും ചർച്ചകൾ നടത്താൻ തയ്യാറാണെന്നും നിഖിൽ ഗാന്ധി കത്തിൽ പറയുന്നു. ‘ഞങ്ങളുടെ ജീവനക്കാർക്കൊപ്പം, ഞങ്ങളുടെ പ്ളാറ്റ്‌ഫോമിൻ്റെ അംഗീകാരം മാത്രമല്ല, ഉപജീവനത്തിന്റെ പുതിയ വഴികളും കണ്ടെത്തിയ ഞങ്ങളുടെ ഉപയോക്‌താക്കളോടും ഞങ്ങൾ പ്രതിജ്‌ഞാബദ്ധരാണ്”, നിഖിൽ ഗാന്ധി പറഞ്ഞതായി ഹിന്ദുസ്‌ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ടിക് ടോക് തിരികെയെത്തുന്നു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും തിരിച്ചുവരവിന്റെ ചില സൂചനകൾ നിഖിൽ നൽകിയിട്ടുണ്ട്.
യുസി ബ്രൗസർ, വീ ചാറ്റ് ഉൾപ്പടെ 58ഓളം ചൈനീസ് ആപ്ളിക്കേഷനുകളാണ് സർക്കാർ ജൂണിൽ നിരോധിച്ചത്. പിന്നീട് രണ്ടാം ഘട്ടത്തിൽ പബ്‌ജി അടക്കം ചൈനീസ് ബന്ധമുള്ള ഏതാനും ആപ്പുകൾ കൂടി സർക്കാർ നാടുകടത്തി. ഈ ആപ്ളിക്കേഷനുകൾ ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതക്കും, ഇന്ത്യയുടെ പ്രതിരോധം, ഭരണകൂടത്തിന്റെ സുരക്ഷ, പൊതു ക്രമം എന്നിവക്ക് ഭീഷണിയായേക്കാം എന്നതാണ് നിരോധനത്തിന് കാരണമായത്.