ഡെൽഹി: കര്‍ഷകര്‍ ആഹ്വാനം ചെയ്‌ത 12 മണിക്കൂര്‍ ഭാരത് ബന്ദ് സമാധാനപരമായി അവസാനിച്ചു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണമായിരുന്നു. കര്‍ഷക സമരം നാല് മാസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഭാരത് ബന്ദ് പ്രഖ്യാപിച്ചത്.
പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിലേയും ഡെൽഹി അതിര്‍ത്തിയിലെയും ദേശീയ പാതകള്‍ കര്‍ഷകര്‍ ഉപരോധിച്ചു. 32 ഇടങ്ങളില്‍ പ്രതിഷേധത്തെ തുടർന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. നാല് ശതാബ്‌ദി ട്രെയിനുകള്‍ റദ്ദാക്കി. ഉത്തര്‍പ്രദേശിലെ മഥുര, മുസഫര്‍ നഗര്‍ എന്നിവടങ്ങളിലും ആന്ധ്രയിലെ വിവിധ ഭാഗങ്ങളിലും കര്‍ഷകര്‍ റോഡ് ഉപരോധിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി ഉത്തരേന്ത്യയിലെ പലയിടങ്ങളിലും കർഷകര്‍ പാല്‍, പച്ചക്കറി വിതരണം നടത്തിയില്ല. വിവിധ പ്രതിപക്ഷ പാര്‍ട്ടികളും, തൊഴിലാളി, അഭിഭാഷക സംഘടനകളും ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബന്ദിൽ നിന്ന് കേരളത്തെ ഒഴിവാക്കിയിരുന്നു.
Also Read: ട്രെയിനിൽ കന്യാസ്‍ത്രീകളെ അപമാനിച്ച സംഭവം; റെയില്‍വേ പോലീസ് മൊഴിയെടുത്തു