തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണാഘോഷ പരിപാടികൾ വെർച്വലായി നടത്താൻ തീരുമാനിച്ചതായി ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതിന്റെ ഭാഗമായി ഓഗസ്‌റ്റ് 14ആം തീയതി വൈകുന്നേരം 6 മണിക്ക് മുഖ്യമന്ത്രി ഓണാഘോഷ പരിപാടികളുടെ ഉൽഘാടനം നിർവഹിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
‘വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം’ എന്ന ആശയമാണ് ഇത്തവണ ടൂറിസം വകുപ്പ് ഓണാഘോഷത്തിന്റെ ഭാഗമായി മുന്നോട്ട് വെക്കുന്നത്. ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടത്തുന്ന പൂക്കള മൽസരത്തിൽ ലോകത്തെവിടെയുമുള്ള മലയാളികൾക്ക് പങ്കെടുക്കാവുന്നതാണ്. ടൂറിസം വകുപ്പിന്റെ ഡിജിറ്റൽ പ്ളാറ്റ്ഫോമിലൂടെ ഇവർക്ക് തങ്ങളുടെ ഓണപ്പൂക്കളം അപ്‌ലോഡ് ചെയ്യാൻ സാധിക്കും. കേരളത്തിലെയും വിദേശങ്ങളിലെയും എൻട്രികൾക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും.
പ്രവാസി മലയാളികളെ കൂടി പങ്കെടുപ്പിച്ചുകൊണ്ടാണ് ഇത്തവണ വെർച്വൽ ഓണാഘോഷം സംഘടിപ്പിക്കുക. ഇതിനായി വിവിധ വിദേശ മലയാളി സംഘടനകളുമായി ചർച്ചകൾ നടക്കുകയാണെന്നും മന്ത്രി വ്യക്‌തമാക്കി. ഡിജിറ്റൽ മാദ്ധ്യമങ്ങളുടെയും, ടെലിവിഷൻ ചാനലുകളുടെയും സഹകരണത്തോടെ പാരമ്പര്യ കലകൾക്ക് പ്രാധാന്യം നൽകുന്നതിനും അതിലൂടെ കലാകാരൻമാർക്ക് അവസരം ലഭിക്കുന്നതിനും ആവശ്യമായ സാഹചര്യം ഒരുക്കുന്നതും പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി പറഞ്ഞു.
സംസ്‌ഥാനത്ത് നിലവിൽ ടൂറിസം മേഖലകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറന്നു തുടങ്ങിയിട്ടുണ്ട്. ആഭ്യന്തര ടൂറിസ്‌റ്റുകളെയാണ് ഈ ഘട്ടത്തിൽ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി വ്യക്‌തമാക്കി. കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് മുതൽ ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം 33,000 കോടി രൂപയുടെ നഷ്‌ടമാണ് ടൂറിസം മേഖലയിൽ ഉണ്ടായത്. കൂടാതെ ഫോറിൻ എക്‌സ്‌ചേഞ്ചിൽ 7000 കോടി രൂപയുടെ നഷ്‌ടമുണ്ടായതായും മന്ത്രി കൂട്ടിച്ചേർത്തു.
Read also : ചന്ദ്രികയിൽ സാമ്പത്തിക ക്രമക്കേട്; 16 കോടി കാണാനില്ല; പരാതിയുമായി ജീവനക്കാർ