കോഴിക്കോട് : ജില്ലയിലെ സാൻഡ് ബാങ്ക്സ് വിനോദസഞ്ചാര കേന്ദ്രത്തിൽ തിരക്ക് കൂടുന്നു. തിരക്ക് വർധിച്ചതോടെ തീരത്ത് പതിയിരിക്കുന്ന അപകടങ്ങളും, നടത്തിപ്പ് പ്രശ്‌നങ്ങളും ജീവനക്കാർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ട്. ഡിടിപിസി നിയന്ത്രണത്തിലുള്ള കേന്ദ്രത്തിൽ പ്രവേശന ഫീസ് വാങ്ങാൻ തുടങ്ങിയതോടെ ശുചിത്വവും സൗകര്യങ്ങളുമുണ്ട്. തീരത്തെത്തുന്ന സഞ്ചാരികളിൽ കുട്ടികൾ ഉൾപ്പടെ ഉള്ളവർ അനുവദിച്ചതിലും അധികം ദൂരം കടലിൽ ഇറങ്ങുന്നതാണ് സുരക്ഷക്ക് പ്രശ്‌നമുണ്ടാക്കുന്നത്. ഇവരെ തടയുന്നതിനും മറ്റുമായി ഇവിടെ ആകെയുള്ളത് 2 ലൈഫ് ഗാർഡുമാരാണ്.
നിരവധി ആളുകളാണ് ഈ ഭാഗത്ത് കടലിൽ വീണ് മരിച്ചിട്ടുള്ളത്. കൂടാതെ ഒട്ടേറെ ആളുകൾ തലനാരിഴക്ക് മാത്രമാണ് അപകടങ്ങളിൽ നിന്ന് രക്ഷപെട്ടിട്ടുള്ളത്. വീതി കുറഞ്ഞ് അപകടം നിറഞ്ഞ പുലിമുട്ടിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി വല സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും അത് മറികടന്ന് നിരവധി ആളുകളാണ് കടക്കുന്നത്. കൂടാതെ രാത്രി 7 മണി കഴിഞ്ഞാൽ സാൻഡ് ബാങ്ക്സിൽ ആളുകൾക്ക് പ്രവേശനം അനുവദിക്കില്ല. എന്നാൽ ഇതിനു ശേഷം നിരവധി സന്ദർശകരാണ് കൂട്ടമായി കടലിലെ തിരയിലേക്കിറങ്ങുന്നത്. ഈ സമയം ഇവരെ നിയന്ത്രിക്കുന്നതിനായി ഇവിടെ ലൈഫ് ഗാർഡുമാരുണ്ടാവില്ല. നേരത്തേ തൊട്ടടുത്ത തീരദേശ സ്‌റ്റേഷനിലെ കോസ്‌റ്റൽ ഗാർഡുമാരുടെ സേവനം ഉണ്ടായിരുന്നെങ്കിലും അത് പിന്നീട് നിലച്ചു. ഇതോടെ രാത്രി കാലങ്ങളിലും ഇവിടെ അപകടങ്ങൾ പതിയിരിക്കുകയാണ്.
Read also : ഫോൺ വിവാദം; വിനോദിനി ബാലകൃഷ്‌ണൻ പോലീസിന് പരാതി നൽകി