കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിൽ നിന്ന് ബസ് സ്‌റ്റാൻഡ് ഒഴിപ്പിക്കുന്നതിൽ തൊഴിലാളി യൂണിയനുകൾ രംഗത്ത്. കെട്ടിടം അറ്റകുറ്റപ്പണിക്ക് ശേഷം സ്‌റ്റാൻഡ് ഇവിടെത്തന്നെ പ്രവൃത്തിക്കുമെന്ന് ഉറപ്പ് കിട്ടാതെ ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് സംയുക്‌ത യൂണിയൻ വ്യക്‌തമാക്കി. കൂടാതെ, കെട്ടിടത്തിന് ബലക്ഷയം ഉണ്ടോയെന്ന് മറ്റൊരു വിദഗ്‌ധ സമിതിയെ കൊണ്ട് പരിശോധിപ്പിക്കണമെന്നും യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.
ഉചിതമായ സ്‌ഥലം കണ്ടെത്താൻ ഡിടിഒ നടത്തിയ ചർച്ചയിലാണ് നേതാക്കൾ നിലപാട് അറിയിച്ചത്. അറ്റകുറ്റപ്പണിയുടെ ടെൻഡർ നടപടികൾ പൂർത്തിയ ശേഷം മാത്രമേ ബസ് സ്‌റ്റാൻഡ് ഇവിടെ നിന്ന് മാറ്റാൻ പാടുള്ളു, സ്വകാര്യ ബസുകൾ ഉപയോഗിക്കുന്ന നഗരമധ്യത്തിലെ പുതിയ ബസ് സ്‌റ്റാൻഡ് കെട്ടിടത്തിന്റെ ഒരുഭാഗം കെഎസ്ആർടിസി സ്‌റ്റാൻഡിനായി ഏറ്റെടുക്കണം, സിറ്റി ബസുകൾ ഓപ്പറേറ്റ് ചെയ്യാൻ നിലവിലെ ടെർമിനലിന് മുന്നിൽ ഒരു ബസ് ബേ അനുവദിക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കെഎസ്ആർടിസി സ്‌റ്റാൻഡ് നഗരത്തിന് പുറത്തേക്ക് മാറ്റുന്നത് ടെർമിനൽ വാടകയ്‌ക്കെടുത്ത സ്വകാര്യ കമ്പനിക്ക് കെട്ടിടം പൂർണമായി വിട്ടുകൊടുക്കാനാണെന്ന് തൊഴിലാളി യൂണിയനുകൾ ആരോപിച്ചിരുന്നു. ഇതോടെയാണ് ബസ് സ്‌റ്റാൻഡ് നഗരത്തിനുള്ളിലെ മറ്റൊരു സ്‌ഥലത്തേക്ക് മാറ്റിയാൽ മതിയെന്ന് മാനേജ്‌മെന്റ് തീരുമാനിച്ചത്.
Most Read: കുതിച്ചോടി പെട്രോൾ, ഡീസൽ വില; ഇന്നും കൂട്ടി