തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന റോഡ് സുരക്ഷാ കമ്മിറ്റിയുടെ നിര്‍ദേശത്തില്‍ നിലപാട് വ്യക്‌തമാക്കി കേരളം. പിഴ കുറച്ച നടപടിയില്‍ തൽക്കാലം മാറ്റം വരുത്തില്ലെന്നാണ് സംസ്‌ഥാനത്തിന്റെ തീരുമാനം. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പരമാവധി പിഴയാണ് കേന്ദ്ര നിയമഭേദഗതിയില്‍ നിശ്‌ചയിച്ചതെന്നും, അതില്‍ മാറ്റം വരുത്താനുള്ള അധികാരം സംസ്‌ഥാനങ്ങള്‍ക്ക് ഉണ്ടെന്നുമാണ് കേരളത്തിന്റെ നിലപാട്. ഗതാഗത മന്ത്രി ഇന്ന് ഗതാഗത സെക്രട്ടറിയുമായും, ഗതാഗത കമ്മീഷണറുമായും നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനം എടുത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ കുത്തനെ ഉയര്‍ത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെ തുടര്‍ന്ന് സംസ്‌ഥാനത്ത് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മദ്യപിച്ച് വാഹനം ഓടിക്കുന്നതിന്റെ പിഴ ഒഴികെയുള്ളതിന് സംസ്‌ഥാനം പിഴ കുറക്കാനുള്ള തീരുമാനം എടുത്തത്. ഇതനുസരിച്ച് കേരളം പുറത്തിറക്കിയ ഉത്തരവില്‍ ഹെല്‍മറ്റ് ഉപയോഗിക്കാത്തതിന് 1000 രൂപയില്‍ നിന്നും 500 രൂപയായും, അമിതവേഗത്തിന് 3000 രൂപയില്‍ നിന്ന് 1500 രൂപയായും പിഴ കുറച്ചിരുന്നു. ഒപ്പം തന്നെ മറ്റ് പല ഗതാഗത നിയമലംഘനങ്ങള്‍ക്കും സംസ്‌ഥാനം പുറത്തിറക്കിയ ഉത്തരവ് പ്രകാരം പിഴത്തുക കുറവാണ്.
തുടര്‍ന്നാണ് സംസ്‌ഥാനത്തിന്റെ ഈ ഉത്തരവ് പുനഃപരിശോധിക്കണം എന്ന ആവശ്യവുമായി സുപ്രീംകോടതി നിയോഗിച്ച റോഡ് സുരക്ഷാ കമ്മിറ്റി രംഗത്തെത്തിയത്. ഏതൊക്കെ നിയമലംഘനങ്ങള്‍ക്കാണ് പിഴത്തുക കുറച്ചതെന്നും അതിന്റെ വിശദീകരണവും നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി സംസ്‌ഥാനത്തിന് കത്ത് നല്‍കിയിരുന്നു. കേന്ദ്രം നിശ്‌ചയിച്ച പിഴത്തുകയില്‍ മാറ്റം വരുത്താനുള്ള അധികാരം സംസ്‌ഥാനങ്ങള്‍ക്ക് ഉണ്ടെന്നും, ഈ അധികാരമാണ് സര്‍ക്കാര്‍ വിനിയോഗിച്ചതെന്നും ഉള്ള നിലപാട് സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ വ്യക്‌തമാക്കാനാണ് ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്‌ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ സമിതിയെ അന്തിമ നിലപാട് അറിയിക്കുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി.
Read also : തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് രോഗികള്‍ക്കായി പ്രത്യേക സമയം അനുവദിക്കും