തൃശൂർ: ട്രെയിനിൽ അച്ഛനൊപ്പം യാത്രചെയ്‌ത 16കാരിക്ക് നേരെ അതിക്രമം നടന്നെന്ന പരാതിയിൽ പെൺകുട്ടിയുടെയും അച്ഛന്റെയും മൊഴിയെടുത്തു. അതേസമയം കേസിൽ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.
പ്രതികൾ സീസണ്‍ ടിക്കറ്റുപയോഗിച്ച് സ്‌ഥിരം യാത്ര നടത്തുന്നവർ ആകാമെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കേസ് അന്വേഷിക്കുന്ന എറണാകുളം റെയിൽവെ പോലീസ് തൃശൂരിൽ എത്തിയാണ് കുട്ടിയുടേയും അച്ഛന്റെയും മൊഴി എടുത്തത്.
അതേസമയം നാളെ ഉച്ചയ്‌ക്ക് മുൻപ് പ്രതികളെ പിടികൂടിയില്ലെങ്കിൽ തൃശൂർ റെയിൽവെ സ്‌റ്റേഷന് മുന്നിൽ സമരം നടത്തുമെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ അറിയിച്ചു.
എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശൂർ സ്വദേശികൾക്ക് നേരെയാണ്
ട്രെയിനിൽ വച്ച് അതിക്രമമുണ്ടായത്. ശനിയാഴ്‌ച രാത്രിയായിരുന്നു സംഭവം. 50 വയസിനു മുകളിൽ പ്രായമുള്ള ആറോളം ആളുകളാണ് അതിക്രമം കാട്ടിയതെന്നാണ് ഇരുവരുടെയും മൊഴി. കുട്ടിയുടെ ശരീരത്തിൽ സ്‌പർശിക്കാൻ ശ്രമിച്ചെന്നും അശ്‌ളീലം പറഞ്ഞുവെന്നും പരാതിയിൽ പറയുന്നു.
എതിർ വശത്തിരുന്ന ആറ് പേരാണ് മോശമായി പെരുമാറിയതെന്നാണ് പെൺകുട്ടി പറഞ്ഞു. ലൈംഗികാധിക്ഷേപപരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും പെൺകുട്ടിയും പിതാവും പറഞ്ഞു. പെൺകുട്ടി ഇവരുടെ മോശം പെരുമാറ്റം വീഡിയോയിൽ ചിത്രീകരിക്കാൻ ശ്രമിക്കവെ കുട്ടിയുടെ ഫോണും സംഘം തട്ടിപ്പറിച്ചിരുന്നു. അതിക്രമം തടയാൻ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് ഫാസിലിനെ പ്രതികൾ ചേർന്ന് മർദ്ദിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. പ്രതികൾ ആലുവ മുതൽ ഇരിങ്ങാലക്കുട വരെയുള്ള ആറ് സ്‌ഥലങ്ങളിലായി ഇറങ്ങിയെന്നാണ് പെൺകുട്ടിയും അച്ഛനും പോലീസിന് നൽകിയിരിക്കുന്ന മൊഴി.
Most Read: നിയമസഭയില്‍ മാദ്ധ്യമ വിലക്കില്ല; വാര്‍ത്ത സംഘടിതവും ആസൂത്രിതവുമെന്നും സ്‌പീക്കര്‍