റിയാദ്: സൗദി അറേബ്യയിൽ ട്രാൻസിറ്റ് വിസ സംവിധാനം നടപ്പിലായി. ട്രാൻസിറ്റ് വിസയിലൂടെ വിദേശികൾക്ക് ഹ്രസ്വകാലത്തേക്ക് സന്ദർശന വിസകൾ അനുവദിക്കും. യാത്രക്കിടയിൽ കുറഞ്ഞ സമയത്തേക്ക് സൗദിയിൽ തങ്ങാനും സന്ദർശിക്കാനും അനുവദിക്കുന്നതാണ് ട്രാൻസിറ്റ് വിസകൾ. സർക്കാർ ഗസറ്റായ ഉമ്മുൽഖുറ പത്രത്തിൽ നൽകിയ പരസ്യത്തിലാണ് വിസിറ്റ്, ഹജ്‌ജ്, ട്രാൻസിറ്റ് വിസ സംവിധാനങ്ങളിൽ വരുത്തിയ ഭേദഗതികളെ കുറിച്ച് പറയുന്നത്.
വിമാനം, കപ്പൽ, കരമാർഗങ്ങളിലൂടെ സഞ്ചരിക്കുന്നവർക്ക് സൗദിയിൽ ഇറങ്ങാനും 48 മുതൽ 96 മണിക്കൂർ വരെ തങ്ങാനും ട്രാൻസിറ്റ് വിസകൾ അനുവദിക്കും. 48 മണിക്കൂർ കാലാവധിയുള്ള വിസക്ക് 100 റിയാലും 96 മണിക്കൂർ കാലാവധിയുള്ള വിസക്ക് 300 റിയാലുമാണ് ഫീസ്. ഇത്തരത്തിലുള്ള ഹ്രസ്വകാല വിസകൾ അനുവദിക്കാൻ സൗദി മന്ത്രാലയം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
മറ്റു സ്‌ഥലങ്ങളിലേക്കുള്ള യാത്രക്കിടയിൽ സൗദിയിൽ ഇറങ്ങാനും അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ രാജ്യത്ത് സഞ്ചരിക്കാനും അനുമതി നൽകുന്ന ട്രാൻസിറ്റ് വിസകൾ വിനോദ സഞ്ചാരികൾക്ക് വലിയ അനുഗ്രഹമാകും എന്നാണ് കരുതുന്നത്. പരമാവധി 4 ദിവസം വരെ ഈ നിലയിൽ സൗദിയിൽ തങ്ങാനോ സഞ്ചരിക്കാനോ സന്ദർശകർക്ക് സാധിക്കും. ബിസിനസുകാർക്കും ട്രാൻസിറ്റ് വിസകൾ വളരെ സൗകര്യപ്രദമാകും.
Read also: ആഘോഷങ്ങളില്ല, മുൻകരുതലുകൾ മാത്രം; ഫുജൈറയിൽ അവധി ആഘോഷ നിരോധനം