കോട്ടയം: ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ യാത്രാ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്‌ടർ. രാത്രി 7 മണി മുതൽ രാവിലെ 7 മണി വരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. കനത്ത മഴ തുടരുന്നതിനാൽ ഉരുൾപൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യത ഉള്ളതിനാലാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയത്.
മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിലവിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയതെന്ന് കളക്‌ടർ വ്യക്‌തമാക്കി. ഒപ്പം തന്നെ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്നും കളക്‌ടർ കൂട്ടിച്ചേർത്തു. സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ 4 ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചത്. ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട് ഉള്ളത്.
ശക്‌തമായ മഴക്കൊപ്പം തന്നെ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ തെക്ക്-കിഴക്കൻ അറബിക്കടലിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി. ഓഗസ്‌റ്റ് 7, 8, 11 തീയതികളായിലാണ് കാറ്റ് ശക്‌തമാകാൻ സാധ്യതയുള്ളത്. ഈ ദിവസങ്ങളിൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും മൽസ്യ ബന്ധനത്തിനായി കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓഗസ്‌റ്റ് 8ആം തീയതി രാത്രി 11.30 വരെ വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും, കടലാക്രമണത്തിനും സാധ്യതയുണ്ട്.
Read also : ‘കോവിഡ് കാലത്ത് 80 കോടി ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കി’; പ്രധാനമന്ത്രി