വാഷിങ്‌ടൺ: അന്ധയായ സ്‌ത്രീക്കും അവരുടെ വളർത്തു നായക്കും യാത്ര നിഷേധിച്ചതിന് പ്രമുഖ ഓൺലൈൻ ഗതാഗത നെറ്റ്‌വർക്ക് കമ്പനിയായ യൂബർ പിഴയൊടുക്കേണ്ടത് 1.1 ദശലക്ഷം ഡോളർ (ഏകദേശം 7.33 കോടി രൂപ). ലിസ ഇർവിങ് എന്ന സ്‌ത്രീയുടെ പരാതിയെ തുടർന്നാണ് നടപടി.
യൂബറിന്റെ ഡ്രൈവർമാർ 2016 മുതൽ 2018 വരെ 14 തവണ തനിക്ക് യാത്ര നിഷേധിച്ചെന്നും മോശമായ വാക്കുകൾ ഉപയോഗിച്ച് തന്നെ അധിക്ഷേപിച്ചെന്നും കാലിഫോർണിയ സ്വദേശിയായ ലിസ പറയുന്നു. തന്നെ അവർ നിന്ദിച്ചെന്നും അപമാനിച്ചെന്നും ഒരു വീഡിയോ പ്രസ്‌താവനയിലൂടെ ലിസ വ്യക്‌തമാക്കി. യൂബർ ഡ്രൈവർമാരിൽ നിന്ന് വിവേചനം നേരിട്ടതിൽ ദേഷ്യവും നിരാശയും തോന്നിയെന്നും ലിസ തുറന്നടിച്ചു.
ഒരു ഡ്രൈവറുടെ പെരുമാറ്റം ഏറെ ഭയപ്പെടുത്തിയെന്നും താൻ സുരക്ഷിതയല്ലെന്ന് തോന്നിപ്പിക്കുകയും ചെയ്‌തെന്ന് അവർ കൂട്ടിച്ചേർത്തു. തുടർന്ന്, ലിസ ഇർവിങിന് 324,000 ഡോളർ നഷ്‌ട പരിഹാരവും അറ്റോർണി ഫീസും കോടതി ചെലവുകളിലേക്കുമായി 800,000 ഡോളറിൽ കൂടുതലും ലഭിച്ചുവെന്ന് അവരുടെ അഭിഭാഷകർ വെളിപ്പെടുത്തി.
ഡ്രൈവർമാരുടെ മോശം പെരുമാറ്റത്തിനും നിയമലംഘനത്തിനും അമേരിക്കയിലെ വികലാംഗ നിയമത്തിന്റെ(എഡിഎ) കീഴിൽ തങ്ങളെ ഉത്തരവാദികളാക്കരുതെന്ന യൂബറിന്റെ വാദം മധ്യസ്‌ഥൻ തള്ളി. ഡ്രൈവർമാരുമായുള്ള കരാർ ബന്ധത്തിന്റെ ഫലമായി യൂബർ നിയമത്തിന് വിധേയമാണെന്നാണ് അദ്ദേഹം വ്യക്‌തമാക്കിയത്. എന്നാൽ, വിധിയോട് വിയോജിക്കുന്നുവെന്നും വഴി കാട്ടുന്നതടക്കമുള്ള സേവനങ്ങൾ ചെയ്യുന്ന വളർത്തു മൃഗങ്ങളുമായി വരുന്നവർക്ക് യാത്ര നിക്ഷേധിക്കുന്ന ഡ്രൈവർമാരെ തങ്ങളുടെ കമ്മ്യൂണിറ്റി മാർഗനിർദ്ദേശങ്ങൾ വിലക്കുന്നുണ്ടെന്നും യൂബറിന്റെ വക്‌താവ് വിശദീകരിച്ചു.
Also Read: ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ്; സന്ദീപ് നായരുടെ രഹസ്യമൊഴി എടുക്കാൻ അനുമതി