ന്യൂഡെൽഹി: കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പ്രോൽസാഹനവുമായി ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബര്‍. കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് സൗജന്യ യാത്ര നല്‍കിയാണ് ഇവർ പിന്തുണ അറിയിക്കുന്നത്. വാക്‌സിന്‍ കുത്തിവെപ്പിനായി കേന്ദ്രങ്ങളിലേക്ക് പോകുന്ന ദുര്‍ബലര്‍ക്കും പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമാണ് യൂബറിന്റെ ഈ ആനുകൂല്യമെന്ന് കമ്പനി അധികൃതര്‍ അറിയിക്കുന്നു.
രാജ്യത്തെ 19 നഗരങ്ങളിലായി 25,000 കൂടുതല്‍ സൗജന്യ യാത്രയാണ് കമ്പനി ആദ്യ ഘട്ടത്തില്‍ വാഗ്‌ദാനം ചെയ്‌തിരുന്നത്. നിലവിൽ ഈ പരിധി മറികടന്നുവെന്നാണ് റിപ്പോർട്ടുകൾ. ഡെൽഹി, എൻആർസി, മുംബൈ, ചെന്നൈ, ബെംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ്, ചണ്ഡീഗഢ്. കൊല്‍ക്കത്ത, കൊച്ചി, ലക്‌നൗ, ഭുവനേശ്വര്‍, മംഗലാപുരം, ഇന്‍ഡോര്‍, ജയ്‌പൂര്‍, വിജയവാഡ, ജോധ്‌പൂര്‍ എന്നീ നഗരങ്ങൾ ഇതില്‍ ഉള്‍പ്പെടുമെന്ന് കമ്പനി അറിയിച്ചു.
കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ മാര്‍ച്ച് മാസം മുതലാണ് യൂബര്‍ സൗജന്യ യാത്ര എന്ന ആശയത്തിന് തുടക്കമിട്ടത്. വാക്‌സിന്‍ സ്വീകരിക്കുന്നതിനായി സര്‍ക്കാര്‍, സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നായി ഇതുവരെ 60000ല്‍ അധികം സൗജന്യ യാത്രകള്‍ നടത്തിയതായി യൂബര്‍ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡണ്ട് പ്രഭീത് സിംഗ് അറിയിച്ചിരുന്നു.
ഇതില്‍ 86 ശതമാനം യാത്രകളും ഡെൽഹിയില്‍ നിന്നാണെന്നും അദ്ദേഹം വ്യക്‌തമാക്കി. പദ്ധതി പ്രകാരം ഡ്രൈവര്‍മാര്‍ക്ക് വരുമാനം വര്‍ധിപ്പിക്കാനുള്ള അവസരങ്ങള്‍ ഉണ്ടാക്കുമെന്നും കമ്പനി അറിയിച്ചു.
Read Also: ഇന്ത്യയിലെ പ്രതിദിന കോവിഡ് മരണം 5,000ൽ എത്തുമെന്ന് പഠനം