കൊൽക്കത്ത: നാരദാ കേസ് സിബിഐക്ക് വിട്ടതിൽ ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻകറിന് എതിരെ വിമർശനവുമായി തൃണമൂൽ എംപി കല്യാൺ ബാനർജി രംഗത്ത്. നാരദാ കേസ് ഗവർണർ സിബിഐക്ക് വിട്ടുവെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും കല്യാൺ ബാനർജി ചൂണ്ടിക്കാട്ടി.
ഗവർണർക്ക് എതിരെ പരാതി നൽകാൻ കഴിയില്ലെന്ന് അറിയാം. കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഗവർണർക്ക് എതിരെ ജനങ്ങൾ പോലീസിൽ പരാതി നൽകണം, കല്യാൺ ബാനർജി പ്രതികരിച്ചു.
2014ലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ബംഗാളിൽ നിക്ഷേപത്തിന് ശ്രമിച്ച വ്യവസായി 7 തൃണമൂൽ എംപിമാർക്കും 4 മന്ത്രിമാർക്കും ഒരു എംഎൽഎക്കും പോലീസ് ഓഫീസർക്കും കൈക്കൂലി കൊടുത്തുവെന്നാണ് കേസ്. 2016ൽ പശ്‌ചിമ ബംഗാളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നാരദ ന്യൂസ് പോർട്ടലിലെ മാത്യു സാമുവലാണ് ഒളിക്യാമറ ഓപ്പറേഷൻ നടത്തി കൈക്കൂലി കേസ് പുറംലോകത്തെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രതോ മുഖർജി, തൃണമൂൽ എംഎൽഎ മദൻ മിത്ര, മുൻ തൃണമൂൽ നേതാവ് സോവൻ ചാറ്റർജി എന്നിവരെ സിബിഐ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.
Read also: എങ്ങനെ സാധിക്കുന്നു? ലക്ഷദ്വീപ് ജനതയ്‌ക്ക് പിന്തുണയുമായി റിമ കല്ലിങ്കലും സലാം ബാപ്പുവും