കൊച്ചി: ലക്ഷദ്വീപ് ഭരണത്തിനായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ പ്രതിഷേധിച്ചും ദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ചും കൂടുതൽ പേർ രംഗത്ത്. നടി റിമ കല്ലിങ്കൽ, സംവിധായകന്‍ സലാം ബാപ്പു എന്നിവർ ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായി എത്തി.
ഈ തലമുറ കണ്ടതില്‍വച്ച് ഏറ്റവും വലിയ വൈറസ് ആക്രമണത്തിനെതിരെ ഒരു ജനത മുഴുവന്‍ പോരാടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഒരു രാജ്യവും സർക്കാരും മുന്‍ഗണന നല്‍കുന്നു എന്നത് വിശ്വസിക്കാന്‍ തന്നെ പ്രയാസമാണെന്ന് റിമ കല്ലിങ്കൽ ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു. ലക്ഷദ്വീപ് ജനതയോടും അവരുടെ വിശ്വാസങ്ങളോടും ഉപജീവനത്തോടും ഉള്ള തികഞ്ഞ അവഗണന ഭയാനകമാണെന്നും റിമ പറയുന്നു.
രാഷ്‌ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസംമുട്ടിക്കുന്ന അഡ്‌മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം രാജ്യസഭാ നേതാവ് എളമരം കരീം രാഷ്‌ട്രപതിക്ക് അയച്ച കത്ത് പങ്കുവച്ചുകൊണ്ടായിരുന്നു റിമ ദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ചത്.
അതേസമയം, ലക്ഷദ്വീപ് നിവാസികളുടെ മേല്‍ നടത്തുന്നത് സാംസ്‌കാരിക അധിനിവേശമാണെന്ന് സംവിധായകൻ സലാം ബാപ്പു പ്രതികരിച്ചു. “പാവപ്പെട്ട ജനങ്ങളെ പുകച്ചുപുറത്തു ചാടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിചിത്ര നിയമങ്ങള്‍ കൊണ്ടുവരുന്നത്. ലക്ഷദ്വീപ് ജനതയുടെ വിശ്വാസത്തെ തകര്‍ത്ത് ഫാസിസ്‌റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ എത്രയും പെട്ടന്ന് പിന്തിരിയണം. ഇത് സാംസ്‌കാരിക അധിനിവേശമാണ്, നിഷ്‌കളങ്കരായ ഒരു ജനതയുടെ മേൽ ഭരണകൂടം നടത്തുന്ന തേർവാഴ്‌ച, ജീവനും സ്വത്തും വിശ്വാസവും തകർക്കാനുള്ള ഗൂഢലക്ഷ്യം, പ്രഫുൽ പട്ടേൽ എന്ന അഡ്‌മിനിസ്‌ട്രേറ്ററെ കേന്ദ്രം ഉടൻ തിരിച്ചു വിളിക്കണം. കേരളത്തിലെ ഒരു ജില്ല പോലെ ലക്ഷദ്വീപിനെ ഞങ്ങൾ മലയാളികൾ ചേർത്ത് നിർത്തും. കൂടെയുണ്ട്, നമുക്ക് ഒന്നിച്ച് ചെറുക്കാം, ഒന്നിച്ച് പൊരുതാം,”- സലാം ബാപ്പു ഫേസ്ബുക്കിൽ കുറിച്ചു.