തിരുവനന്തപുരം: ലക്ഷദ്വീപ് ഭരണത്തിനായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ ട്വീറ്റ് ചെയ്‌ത കെഎസ്‍യു സംസ്‌ഥാന കമ്മിറ്റിയുടെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചു. ‘ലക്ഷദ്വീപിലെ സമാധാന ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെയും അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുല്‍ കെ പട്ടേലിന്റെയും നടപടികള്‍ അവസാനിപ്പിക്കുക’ എന്ന ട്വീറ്റിന് പിന്നാലെയാണ് കെഎസ്‍യുവിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്.
സംഭവത്തില്‍ കെഎസ്‍യു സംസ്‌ഥാന പ്രസിഡണ്ട് കെഎം അഭിജിത്ത് ഫേസ്ബുക്കിൽ പ്രതിഷേധം അറിയിച്ചു. “ജനാധിപത്യവിരുദ്ധ നടപടികളിലൂടെ ലക്ഷദ്വീപിനെയും, ലക്ഷദ്വീപിലെ ജനങ്ങളെയും ഇല്ലായ്‌മ ചെയ്യാൻ ശ്രമിക്കുന്ന നരേന്ദ്ര മോദിയുടെയും, ബിജെപിയുടെയും വക്‌താവായി പ്രവർത്തിക്കുന്ന അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ നടപടികൾക്കെതിരെ ട്വിറ്ററിലൂടെ പ്രതിഷേധിച്ചതിന്റെ പേരിൽ കെഎസ്‌യു ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നു. ബിജെപിയുടെ ഫാസിസ്‌റ്റ് നടപടികൾക്കെതിരെ പ്രതിഷേധിക്കുക,”-കെഎം അഭിജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.
ലക്ഷദ്വീപില്‍ ഫാസിസ്‌റ്റ് അജണ്ട നടപ്പാക്കാനുള്ള പുതിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുല്‍ പട്ടേലിന്റെ നയങ്ങള്‍ക്കെതിരെ കേരളത്തിലും വ്യാപക പ്രതിഷേധമാണുയരുന്നത്. ബിജെപി അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു. അഡ്‌മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കുകയും അദ്ദേഹം നടപ്പിലാക്കിയ തെറ്റായ നയങ്ങൾ റദ്ദാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് എളമരം കരിം എംപി രാഷ്‌ട്രപതിക്ക് കത്തയച്ചിട്ടുണ്ട്.
കൂടാതെ, വിടി ബല്‍റാം അടക്കമുള്ളവരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപല്‍ ബിജെപി സര്‍ക്കാര്‍ നിക്ഷിപ്‌ത താൽപര്യങ്ങളോട് കൂടിയ ഇടപെടലുകള്‍ നടത്തുന്നു എന്നത് ഏറെ ആശങ്കാകരമാണെന്നും ലക്ഷദ്വീപിനെ മറ്റൊരു കശ്‌മീരാക്കാനാണോ സംഘപരിവാർ ശ്രമമെന്ന് സംശയിക്കേണ്ടതുണ്ടെന്നും വിടി ബല്‍റാം പറഞ്ഞിരുന്നു.
Must Read: ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലിന്റെ ഏകാധിപത്യം: വസ്‌തുതകൾ എൽഎസ്എ വിശദീകരിക്കുന്നു