ന്യൂഡെൽഹി: നാരദ കൈക്കൂലി കേസിൽ സുപ്രീം കോടതിയെ സമീപിച്ച് സിബിഐ. തൃണമൂൽ നേതാക്കളുടെ വീട്ടുതടങ്കൽ റദ്ദാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ അഞ്ചംഗ വിശാല ബെഞ്ചിന് വിട്ട നടപടിയേയും സിബിഐ ചോദ്യം ചെയ്‌തു. അതേസമയം, കേസ് പരിഗണിക്കുന്നത് കൊൽക്കത്ത ഹൈക്കോടതി ബുധനാഴ്‌ചയിലേക്ക് മാറ്റി. വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യത്തെ തുടർന്നാണ് നടപടി.
കേസിൽ അറസ്‌റ്റിലായ തൃണമൂൽ മന്ത്രിമാർ ഉൾപ്പടെയുളളവർക്ക് ജാമ്യം അനുവദിക്കുന്നതിൽ ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് രാജേഷ് ബിൻഡലും ജസ്‌റ്റിസ് അരിജിത്ത് ബാനർജിയും തമ്മിൽ വിയോജിപ്പ് ഉണ്ടായതോടെയാണ് കേസ് വിശാല ബെഞ്ചിന് വിട്ടത്. അന്തിമ തീരുമാനമെടുക്കും വരെ നേതാക്കളെ വീട്ടുതടങ്കലിൽ സൂക്ഷിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
സിബിഐ പ്രത്യേക കോടതി അനുവദിച്ച ജാമ്യം സ്‌റ്റേ ചെയ്‌ത നടപടിക്ക് എതിരെ മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രതോ മുഖർജി, തൃണമൂൽ എംഎൽഎ മദൻ മിത്ര, മുൻ തൃണമൂൽ നേതാവ് സോവൻ ചാറ്റർജി എന്നിവരാണ് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചത്.
Read also: കൊലപാതക കേസ്; സുശീൽ കുമാറിന് വധശിക്ഷ നൽകണമെന്ന് സാഗറിന്റെ മാതാപിതാക്കൾ