ന്യൂഡെൽഹി: കൊലപാതക കേസിൽ പോലീസ് കസ്‌റ്റഡിയിൽ കഴിയുന്ന ഒളിമ്പ്യനും ഗുസ്‍തി താരവുമായ സുശീൽ കുമാറിന് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സാഗർ റാണയുടെ മാതാപിതാക്കൾ. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും സാഗറിന്റെ പിതാവ് അശോകൻ വ്യക്‌തമാക്കി. ഗുസ്‌തിയിൽ മാതൃകാ താരമാകാൻ സുശീൽ കുമാർ യോഗ്യനല്ലെന്നും ഇയാൾക്ക് ലഭിച്ച എല്ലാ മെഡലുകളും തിരിച്ചെടുക്കണമെന്നും സാഗർ റാണയുടെ മാതാവ് ആവശ്യപ്പെട്ടു.
മേയ് 4നാണ് മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യനായ 23കാരൻ സാഗര്‍ റാണയേയും സാഗറിന്റെ രണ്ട് സുഹൃത്തുക്കളേയും സുശീൽ കുമാറും കൂട്ടാളികളും ചേർന്ന് മര്‍ദിച്ചത്. ക്രൂരമായ മർദനത്തിന് ഇരയായ സാഗറിനേയും സുഹൃത്തുക്കളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിൽസക്കിടെയാണ് സാഗർ മരിച്ചത്.
സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഡെൽഹി കോടതി സുശീൽ കുമാറിനും മറ്റ് ഒമ്പത് പേർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും, സുശീല്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ചെയ്‌തിരുന്നു. അന്വേഷണത്തിനിടെ, കഴിഞ്ഞ ദിവസം പഞ്ചാബിൽ നിന്നാണ് സുശീൽ കുമാറിനെ അറസ്‌റ്റ് ചെയ്‌തത്.
Read also: ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു