മലപ്പുറം : ജില്ലയിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ തദ്ദേശ സ്‌ഥാപനങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. കളക്‌ടർ കെ ഗോപാലകൃഷ്‌ണനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. നിലവിൽ സി കാറ്റഗറിയിൽ ഉൾപ്പെടുന്ന 46 തദ്ദേശ സ്‌ഥാപനങ്ങളാണ് ജില്ലയിലുള്ളത്. ഇവിടങ്ങളിൽ ഇനി മുതൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കൂടാതെ 10ന് മുകളിൽ കോവിഡ് പോസിറ്റീവ് കേസുകളുള്ള, ബി കാറ്റഗറിയിൽപെടുന്ന തദ്ദേശ സ്‌ഥാപനങ്ങളിലും ഇതേ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്‌തമാക്കി.
കഴിഞ്ഞ ബുധനാഴ്‌ച വരെ ടിപിആർ 12നും 18നും ഇടയിലുള്ള തദ്ദേശ സ്‌ഥാപനങ്ങളാണ് സി കാറ്റഗറിയിലുള്ളത്. നിലവിൽ ജില്ലയിലെ 12 തദ്ദേശ സ്‌ഥാപനങ്ങളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമേയാണ് ഇപ്പോൾ കൂടുതൽ തദ്ദേശ സ്‌ഥാപനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ന് മുതൽ 7ആം തീയതി വരെയാണ് നിയന്ത്രണങ്ങൾ ഉണ്ടാകുക.
ബി കാറ്റഗറിയിൽ ഉൾപ്പെടുന്ന തദ്ദേശ സ്‌ഥാപനങ്ങളിൽ 6നും 12 നും ഇടയിലാണ് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇവിടുത്തെ വാർഡുകളിൽ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിക്കാനുള്ള ചുമതല തഹസിൽദാർമാർക്ക് ആയിരിക്കുമെന്ന് കളക്‌ടറുടെ ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്. അതേസമയം എല്ലാ കാറ്റഗറിയിൽ ഉൾപ്പെടുന്ന തദ്ദേശ സ്‌ഥാപനങ്ങളിലും ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും.
Read also : വയനാട്ടിലെ ടൂറിസം വികസനത്തിന് മാസ്‌റ്റർ പ്‌ളാനുമായി മന്ത്രി റിയാസ്