ന്യൂഡെൽഹി: ത്രിപുര, മേഘാലയ, നാഗാലാൻഡ് സംസ്‌ഥാനങ്ങളിലെ നിയമസഭാ തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27നുമാണ് വോട്ടെടുപ്പ് നടക്കുക. മൂന്ന് സംസ്‌ഥാനങ്ങളിലെയും വോട്ടെണ്ണൽ മാർച്ച് രണ്ടിന് നടക്കുമെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു.
ത്രിപുരയും സ്‌ഥാനാർഥികൾക്ക് ജനുവരി 30 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാഗാലാൻഡിലും മേഘാലയയിലും 31 വരെ നാമനിർദ്ദേശ പത്രിക നൽകാം. നാഗാലാൻഡിൽ മാർച്ച് 12നും മേഘാലയയിൽ മാർച്ച് 15നും ത്രിപുരയിൽ മാർച്ച് 22നും നിയമസഭയുടെ കാലാവധി അവസാനിക്കും. മൂന്ന് സംസ്‌ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടർമാരാണ് ഉള്ളത്. മൂന്നിടത്തും 9.125 പോളിംഗ് സ്‌റ്റേഷനുകൾ സജ്‌ജീകരിക്കും.
70 ശതമാനം സ്‌റ്റേഷനുകളിലും വെബ്‌കാസ്‌റ്റിങ് ഉണ്ടായിരിക്കും. വോട്ടർ ഐഡി കാർഡ് ഉൾപ്പടെ 12 തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എല്ലാ പോളിംഗ് സ്‌റ്റേഷനിലും താൽക്കാലിക സംവിധാനം ഒരുക്കാതെ സ്‌ഥിരം സംവിധാനം ഒരുക്കാനാണ് കമ്മീഷൻ ആലോചിക്കുന്നത്. സ്‌കൂളുകൾക്കും മറ്റും കുടിവെള്ളം, ശൗചാലയം തുടങ്ങിയ അടിസ്‌ഥാന സൗകര്യങ്ങൾ തുടർന്നും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലായിരിക്കും സൗകര്യം ഒരുക്കുക. ഭിന്നശേഷിക്കാർക്കും ആവശ്യമായ സൗകര്യം ഒരുക്കും.
ത്രിപുരയിൽ ബിജെപി സർക്കാരും, മേഘാലയ, നാഗാലാൻഡ് സംസ്‌ഥാനങ്ങളിൽ ബിജെപി സഖ്യസർക്കാരുമാണ് ഭരിക്കുന്നത്. ഇടതുപക്ഷത്തിന്റെ രണ്ടര പതിറ്റാണ്ട് നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചാണ് 2018ൽ ബിജെപി ത്രിപുര പിടിച്ചെടുത്തത്. ഇത്തവണയും ബിജെപിക്ക് കാര്യമായ പ്രതീക്ഷയുണ്ട്.
മേഘാലയയിൽ 2018ൽ കേവലം രണ്ടു സീറ്റിൽ മാത്രമാണ് ജയിച്ചതെങ്കിലും നാഷണൽ പീപ്പിൾസ് പാർട്ടി(എൻപിപി)യുമായി ചേർന്ന് ബിജെപി സർക്കാർ രൂപീകരിക്കുക ആയിരുന്നു. 2018ലെ തിരഞ്ഞെടുപ്പിന് മുൻപ് രൂപീകരിച്ച നാഷണലിസ്‌റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി(എൻഡിപിപി)യും ബിജെപിയും ചേർന്ന സഖ്യമാണ് നാഗാലാൻഡിൽ ഭരണം. 2018ൽ 12 സീറ്റുകൾ നേടി ബിജെപി ശക്‌തി തെളിയിച്ചിരുന്നു.
അതിനിടെ, ലക്ഷദ്വീപ് ലോക്‌സഭാ സീറ്റിലെ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് നടക്കുമെന്നും കമ്മീഷൻ അറിയിച്ചു. ഫലപ്രഖ്യാപനം മാർച്ച് രണ്ടിന് നടക്കും. വധശ്രമ കേസിൽ മുഹമ്മദ് ഫൈസൽ എംപിയെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
Most Read: യുക്രൈനിൽ ഹെലികോപ്‌ടർ തകർന്ന് ആഭ്യന്തര മന്ത്രി ഉൾപ്പടെ 16 പേർ കൊല്ലപ്പെട്ടു