ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ കുല്‍ഗാമിലെ ചില്‍മ്മാറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശത്ത് വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിയന്ത്രണ രേഖയിലെ ദാദൽ, രജൗരി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ജവാൻമാർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ചില്‍മ്മാറില്‍ ആക്രമണം നടന്നത്. പ്രദേശത്ത് കൂടുതല്‍ ഭീകരരുണ്ടോയെന്ന് അറിയാന്‍ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
അതേസമയം ജമ്മു വിമാനത്താവളത്തില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നിൽ പാകിസ്‌ഥാൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടന ലഷ്‌കർ-ഇ-തൊയ്ബയാണെന്ന അനുമാനത്തിലാണ് എൻഐഎ. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സ്‌ഥലം കണ്ടെത്തുന്ന രീതിയിലാണ് ഡ്രോണുകൾ പ്രോഗ്രാം ചെയ്‌തതെന്നാണ് കണ്ടെത്തൽ.
ആക്രമണത്തിന് ശേഷം ഡ്രോണുകൾ അതിർത്തി കടന്നതായും ഏജൻസി സംശയിക്കുന്നുണ്ട്. കൂടാതെ ഡ്രോണുകൾ പറത്തുന്നതിന് പ്രാദേശിക സഹായം ലഭിച്ചോ എന്നും പരിശോധിക്കുന്നുണ്ട്. സ്‌ഫോടക വസ്‌തുക്കളുടെ സ്വഭാവം സംബന്ധിച്ച് എൻഎസ്‌ജിയുടെ ബോംബ് സ്‌ക്വാഡ് പരിശോധിച്ച് വരികയാണ്. വിമാനത്താവളത്തിന്റെ അതിർത്തി മതിലുകളിൽ സ്‌ഥാപിച്ചിട്ടുള്ള ക്യാമറകളിലെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. എന്നാൽ ഡ്രോണുകൾ വന്ന ദിശയോ, അവയുടെ സഞ്ചാരപാതയോ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
Most Read: പൊതു ഗതാഗതത്തിനുള്ള നീണ്ട വരിയുടെ കാരണമറിയാൻ ഇന്ധനവില നോക്കിയാൽ മതി; രാഹുൽ ഗാന്ധി