ഹൈദരാബാദ്: വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ടിആർഎസിന്റെ ലോക്‌സഭാ എംപി മാലോത് കവിതയും കൂട്ടാളിയും കുറ്റക്കാരാണെന്ന് നംപള്ളിയിലെ പ്രത്യേക സെഷൻസ് കോടതി കണ്ടെത്തി. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ തനിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ കവിത വോട്ടർമാർക്ക് പണം നൽകിയെന്നാണ് കേസ്. ഇരുവർക്കും ആറ് മാസം തടവ് വിധിച്ച കോടതി 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. എന്നാൽ, ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുകയാണ്.
തെലങ്കാനയിലെ മഹബൂബാബാദിൽ നിന്നുള്ള എംപിയാണ് മാലോത് കവിത. വിധിക്കെതിരെ തെലങ്കാന ഹൈക്കോടതിയെ സമീപിക്കുമെന്ന് എംപി അറിയിച്ചിട്ടുണ്ട്. 2019 പൊതുതിരഞ്ഞെടുപ്പ് സമയത്ത് കവിതക്ക് അനുകൂലമായി വോട്ട് ചെയ്യാൻ 500 രൂപ വീതം വോട്ടർമാർക്കിടയിൽ വിതരണം ചെയ്യുന്നതിനിടെ എംപിയുടെ സഹായി ഷൗക്കത്ത് അലിയെ റവന്യൂ ഉദ്യോഗസ്‌ഥരും ഫ്‌ളൈയിങ് സ്‌ക്വാഡും ചേർന്ന് പിടികൂടിയപ്പോഴാണ് സംഭവം പുറത്തുവന്നത്. കേസിൽ ഷൗക്കത്ത് അലി ഒന്നാം പ്രതിയും കവിത രണ്ടാം പ്രതിയുമാണ്.
വിചാരണ വേളയിൽ പോലീസ് ഫ്‌ളൈയിങ് സ്‌ക്വാഡിലെ ഉദ്യോഗസ്‌ഥരെയും അവരുടെ റിപ്പോർട്ടുകളുമാണ് തെളിവായി ഹാജരാക്കിയത്. ചോദ്യം ചെയ്‌തപ്പോൾ അലി കുറ്റം സമ്മതിച്ചതായും കവിത നൽകിയ പണമാണ് താൻ വിതരണം ചെയ്‌തതെന്ന് വ്യക്‌തമാക്കിയതായും റിപ്പോർട്ടിലുണ്ട്.
Also Read: ഉപയോക്‌താക്കളുടെ ഫോൺ നമ്പർ ഡാര്‍ക്ക് വെബില്‍ വില്‍പനക്കെന്ന് വാർത്ത; നിഷേധിച്ച് ക്‌ളബ്ഹൗസ്