റഫ: ഇസ്രയേൽ-പലസ്‌തീൻ യുദ്ധം അതിർവരമ്പുകൾ ഭേദിച്ചതോടെ ദുരിതത്തിലായ ഗാസയ്‌ക്ക് ആശ്വാസമായി റഫ അതിർത്തി തുറന്ന് ഈജിപ്‌ത്. സഹായവുമായി എത്തിയ ട്രക്കുകൾ ഈജിപ്‌തിൽ നിന്ന് റഫ അതിർത്തി വഴി ഗാസയിലേക്ക് കടന്നു തുടങ്ങി. സുരക്ഷാ ഉദ്യോഗസ്‌ഥരും ഈജിപ്‌ത് റെഡ് ക്രസന്റ് അധികൃതരുമാണ് ഇക്കാര്യം അറിയിച്ചത്.
മരുന്നുകളും അവശ്യ വസ്‌തുക്കളുമായി നൂറുകണക്കിന് ട്രക്കുകളാണ് ഗാസയിലേക്ക് പോകാൻ അതിർത്തിയിൽ കാത്തുകിടക്കുന്നത്. ദിവസവും 20 ട്രക്കുകൾ മാത്രമാവും ആദ്യം കടത്തിവിടുക. 48 മണിക്കൂറിനുള്ളിൽ ട്രക്കുകൾ ഗാസയിലേക്ക് പോകുമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇസ്രയേലും ഈജിപ്‌ത് പ്രസിഡണ്ടും ഇക്കാര്യത്തിൽ സന്നദ്ധത അറിയിച്ചുവെന്നും ബൈഡൻ വ്യക്‌തമാക്കിയിരുന്നു.
ഇസ്രയേലും ഹമാസും തമ്മിൽ യുദ്ധം തുടങ്ങി 15ആം ദിവസമായ ഇന്ന് നിരവധി ട്രക്കുകൾ ഗാസയിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും ഈജിപ്‌ത് ടെലിവിഷൻ പുറത്തുവിട്ടു. ട്രക്കുകൾ കടത്തിവിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് റഫ അതിർത്തിയിൽ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം നടത്തിയിരുന്നു. ‘ഈ ട്രക്കുകൾ വെറും ട്രക്കുകളല്ല. ഗാസയിലെ ജനങ്ങൾക്ക് മരണത്തിൽ നിന്നും ജീവിതത്തിലേക്കുള്ള പിടിവള്ളിയാണ്’ എന്നാണ് ഗുട്ടെറസ് പറഞ്ഞത്.
ഇസ്രയേൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തിയതോടെ ഭക്ഷണവും വെള്ളവും ലഭിക്കാതെ ഗാസയിലെ ജനങ്ങൾ ദുരിതത്തിലായിരുന്നു. അതിനിടെ ഗാസ അൽ അഹ്‌ലി ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഗാസയിലെ ഒരേയൊരു ക്യാൻസർ ചികിൽസാ കേന്ദ്രവും അടച്ചുപൂട്ടലിന്റെ വക്കിലാണ്.
ആശുപത്രിയിലേക്കുള്ള അടിസ്‌ഥാന വസ്‌തുക്കളുടെ വിതരണം നിലച്ചതും ആവശ്യമായ മരുന്നുകൾ ലഭിക്കാത്തതുമാണ് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നതെന്നാണ് ടർക്കിഷ്-പലസ്‌തീൻ ഫ്രണ്ട്ഷിപ്പ് ഹോസ്‌പിറ്റൽ ഡയറക്‌ടർ ഡോ. സുകെക് വ്യക്‌തമാക്കുന്നത്. അവശ്യ സേവനങ്ങൾ നിലനിർത്താൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ, റേഡിയോളജി പോലുള്ളവ ഇതിനോടകം നിർത്തേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| ഗഗൻയാൻ ദൗത്യം; ക്രൂ എസ്‌കേപ് പരീക്ഷണ വിക്ഷേപണം വിജയകരം