കൊച്ചി: ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ പ്രതികൾക്ക് എതിരെ കൊലക്കുറ്റം ചുമത്തി. കേസിൽ അറസ്‌റ്റിലായ പറാട്ടുവീട് സൈനുദീൻ സലാം, പറാട്ടു ബിയാട്ടു വീട്ടിൽ അബ്‌ദുൽ റഹ്‌മാൻ, നെടുങ്ങാടൻ വീട്ടിൽ ബഷീർ, അസീസ് വലിയപറമ്പിൽ എന്നിവർക്ക് എതിരെയാണ് പോലീസ് കൊലക്കുറ്റം ചുമത്തിയത്.
കഴിഞ്ഞ 12ആം തീയതിയാണ് ട്വന്റി-20യുടെ ലൈറ്റ് അണയ്‌ക്കൽ സമരത്തിനിടെ ദീപുവിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. വീടിന് സമീപമുള്ള റോഡിൽ വച്ചാണ് ആക്രമണം ഉണ്ടായത്. തുടർന്ന് ആന്തരിക രക്‌തസ്രാവത്തെ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. ഇന്നലെയാണ് ദീപു മരണത്തിന് കീഴടങ്ങിയത്. ട്വന്റി-20യിൽ പ്രവർത്തിക്കുന്നതിന്റെ വിരോധം കൊണ്ട് ദീപുവിനെ കൊലപ്പെടുത്താൻ വേണ്ടിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ റിപ്പോർട് വ്യക്‌തമാക്കുന്നത്.
അതേസമയം, ദീപുവിന്റെ പോസ്‌റ്റുമോർട്ടം രാവിലെ നടക്കും. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടത്തുന്നത്. ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്‌റ്റുമോർട്ടം കോട്ടയത്തേക്ക് മാറ്റിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ട് പോയത്.
പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്ന മൃതദേഹം മൂന്ന് മണിമുതൽ ട്വന്റി-20 നഗറിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോകും. ചടങ്ങുകൾക്കു ശേഷം വൈകിട്ട് 5.30ന് കാക്കനാട് അത്താണി പൊതുശ്‌മശാനത്തിൽ ആകും ദീപുവിനെ സംസ്‌കരിക്കുക.
Most Read: സംസ്‌ഥാനത്ത് കഴിഞ്ഞ വർഷം മാത്രം 337 കൊലപാതകങ്ങൾ
സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും രീതികൾ മാറാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഏതെങ്കിലും ഒരു വിഭാഗത്തിൽ പെട്ടവർ പ്രതിഷേധങ്ങൾ നടത്തുമ്പോൾ എതിർ വിഭാഗവുമായി സംഘർഷമുണ്ടാകാൻ സാദ്ധ്യതയുള്ള പ്രതിഷേധങ്ങൾ ഒഴിവാക്കണം. ഉദാഹരണത്തിന് ഒരു മന്ത്രിക്കോ മറ്റ് ജനപ്രതിനിധികൾക്കെതിരെ യോ ആരെങ്കിലും കരിങ്കൊടി കാണിക്കുമ്പോൾ ആർക്കെതിരെയാണോ കരിങ്കൊടി കാണിക്കുന്നത്, അവരുടെ ആളുകൾ കരിങ്കൊടി കാണിക്കുന്നവരെ ആക്രമിച്ച് പരസ്പരം സംഘട്ടനമുണ്ടാക്കുക, കരിങ്കൊടി കാണിക്കുന്നവരെ പോലീസ് പിടിക്കുക, മർദ്ദിക്കുക, പിടിച്ചു കൊണ്ടു പോകുക ഇതെല്ലാം പണ്ട് മുതലെ ഒരാചാരം പോലെ ഇവിടെ നടന്നുവരുണ്ട്. എല്ലാ രാഷട്രീയ പാർട്ടികളും ഈ ആചാരം പിന്തുടർന്നു വരുന്നതിനാൽ ആരും പരസ്പരം പഴിചാരുന്നതിൽ അർത്ഥമില്ല. വാഹനങ്ങൾ കത്തിച്ചും ട്രാൻസ്ഫോർമറിൻ്റെ ഫീസൂരിയും ഗതാഗതം തടഞ്ഞും ബലം പ്രയോഗിച്ച് കടകമ്പോളങ്ങൾ അടച്ചും നടത്തുന്ന സമര രീതികൾ എല്ലാവരും ചേർന്ന് ഒഴിവാക്കാൻ തീരുമാനിക്കണം. ജീവഹാനിയുണ്ടാക്കുന്ന ആവേശ സമരങ്ങൾ എല്ലാ രാഷ്ട്രീസംഘടനകളും മത സംഘടനകളും ഒഴിവാക്കണം.