കൊച്ചി: ട്വന്റി-20 വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്‌ടിച്ചതിനാലാണ് തങ്ങൾക്ക് വോട്ട് കുറഞ്ഞതെന്ന് ജനകീയ കൂട്ടായ്‌മ എന്നവകാശപ്പെടുന്ന വി ഫോർ കേരള കോ-ഓർഡിനേറ്റർ നിപുൺ ചെറിയാൻ. കൊച്ചി കോർപറേഷൻ മേഖലയിൽ ഉൾപ്പെടെ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നില്ല. അതിന് പിന്നാലെയാണ് നിപുൺ ചെറിയാന്റെ പ്രതികരണം.
വിഫോർ, ട്വന്റി-20 സ്‌ഥാനാർഥികൾ ആരൊക്കെയാണെന്ന് തിരിച്ചറിയാത്ത രീതിയിൽ ആശയക്കുഴപ്പമുണ്ടായി. വിഫോർ പോസ്‌റ്ററുകൾക്ക് ചുറ്റും അവരുടെ പോസ്‌റ്ററുകൾ പതിച്ചാണ് ട്വന്റി-20 ഇത്തരത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കിയത്,
കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മൽസരിച്ച സംഘടന ട്വന്റി-20 ആണെന്ന് വരെ ആളുകൾ തെറ്റിദ്ധരിക്കുന്ന സാഹചര്യമുണ്ടായി. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ചിഹ്‌നം ലഭിക്കാൻ വൈകിയതും തോൽവിക്ക് കാരണമായെന്ന് അദ്ദേഹം പറഞ്ഞു.
പണക്കൊഴുപ്പ് കൊണ്ടാണ് ട്വന്റി-20 തിരഞ്ഞെടുപ്പിനെ നേരിട്ടത്. കിറ്റ് രാഷ്‌ട്രീയം ഫലപ്രദമായി പ്രയോഗിച്ചത് എൽഡിഎഫും ട്വന്റി-20യുമാണ്. സാധനങ്ങൾ വിലകുറച്ചു കൊടുക്കുന്നു എന്നുള്ള പ്രചാരണമുണ്ടായിരുന്നു. എന്നാൽ വസ്‌തുതകൾ ജനങ്ങൾ വരും കാലത്ത് തിരിച്ചറിയുമെന്നും നിപുൺ ചെറിയാൻ ചൂണ്ടിക്കാട്ടി.
Read Also: ഇനിയും പരിഹാസ്യമായ ന്യായീകരണവുമായി പോയാൽ തഴുകിയ കൈകൾ തന്നെ തല്ലാനും മടിക്കില്ല; പികെ അബ്‌ദുറബ്ബ്