കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ബി ടീമാണ് ട്വന്റി 20യെന്ന് പിടി തോമസ്. പിണറായി വിജയനുമായി ചേര്‍ന്ന് കിഴക്കമ്പലം കമ്പനി മുതലാളി ബി ടീമായി പ്രവര്‍ത്തിക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു. ഇത് വളരെ ആസൂത്രിതമാണ്. ഇവര്‍ രണ്ടുപേരും തമ്മില്‍ ധാരണയുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.
സിപിഎം മൽസരിക്കുന്ന സ്‌ഥലങ്ങളിലൊന്നും ട്വന്റി 20ക്ക് സ്‌ഥാനാർഥികളില്ല. കോണ്‍ഗ്രസിനെ വീഴ്‌ത്തിക്കാൻ പിണറായി വിജയന്‍ ഇറക്കിവിട്ട സ്‌ഥാനാർഥികളാണ് ട്വന്റി 20യുടേത്. സിപിഎമ്മിന് ഏറ്റവും കൂടുതല്‍ സംഭാവന കൊടുത്തിരിക്കുന്ന കമ്പനി കിഴക്കമ്പലം കമ്പനിയാണെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന വിവരാവകാശ രേഖകള്‍ വ്യക്‌തമാക്കുന്നത്. സിപിഎം-പിണറായി അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങള്‍ തിരിച്ചറിയണമെന്നും പിടി തോമസ് പറഞ്ഞു.
“ഒരിക്കല്‍ പിണറായി വിജയനെതിരെ നിയമസഭയില്‍ ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞിരുന്നു. അന്ന് പിടി തോമസേ പിണറായി വിജയനെ തനിക്ക് അറിയില്ല എന്നാണ് അദ്ദേഹം എനിക്ക് മറുപടി നല്‍കിയത്. പിടി തോമസിനെ ടിപി ചന്ദ്രശേഖരന്‍ ആക്കും എന്ന ധ്വനിയാണ് ഇതിലുള്ളത്, ശ്രദ്ധിക്കണം എന്നാണ് എന്നോട് പല സുഹൃത്തുക്കളും പറഞ്ഞത്. അന്ന് മുതല്‍ ഞാന്‍ കരുതലോടെയാണ് നടക്കുന്നത്. രാഷ്‌ട്രീയമായി എന്നെ ഇല്ലാതാക്കാനുള്ള ശ്രമമായാണ് പിണറായി വിജയന്‍ ബി ടീമായി ട്വന്റി 20യെ ഇറക്കിയിരിക്കുന്നത്,”- പിടി തോമസ് പറഞ്ഞു.
ട്വന്റി 20യുടെ സ്‌ഥാനാർഥികളെല്ലാം നിരപരാധികളാണ് എന്നും കളിയറിയാതെ ആട്ടം കാണുകയാണ് അവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇടതു മുന്നണിയെ സഹായിക്കാനാണ് ട്വന്റി 20 മൽസരിക്കുന്നതെന്ന യുഡിഎഫ് ആരോപണം സാബു ജേക്കബ് തള്ളി. അത്തരം ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണ്. ആരോപണം ഉന്നയിക്കുന്നത് മനോനില തെറ്റിയവരാണ്. രണ്ടു മുന്നണികളെയും ട്വന്റി 20 ഒരേ പോലെ എതിർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: മാവോവാദി ആക്രമണം; ഛത്തീസ്‌ഗഢിൽ കാണാതായത് 21 ജവാൻമാരെ; തിരച്ചിൽ തുടരുന്നു