ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സ്വകാര്യ വെബ്സൈറ്റുമായി ബന്ധിപ്പിച്ച ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ബിറ്റ് കോയിനുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ നിരവധി തവണ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്യപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ക്രിപ്റ്റോ കറൻസി മുഖേന പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് സന്ദേശത്തിൽ ആവശ്യപ്പെടുന്നു. വ്യാജ ട്വീറ്റുകളെല്ലാം നീക്കം ചെയ്ത നിലയിലാണ് ഇപ്പോഴുള്ളത്.
ട്വിറ്ററിലെ വെരിഫൈഡ് അക്കൗണ്ടായ ഇതിലൂടെ 25 ലക്ഷത്തോളം പേർ നരേന്ദ്ര മോദിയെ പിന്തുടരുന്നുണ്ടായിരുന്നു. ജോൺ വിക്ക് എന്ന പേരിലുള്ള ഹാക്കർ സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചനകൾ. കഴിഞ്ഞ മാസം 30ന് പ്രമുഖ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റ് ആയ പേ ടിഎം മാൾ ഇതേ സംഘം തന്നെ ഹാക്ക് ചെയ്തിരുന്നു. സൈബർ സെക്യൂരിറ്റി സ്ഥാപനമായ സൈബളാണ് ഈ വിവരം പുറത്തുവിട്ടത്. എന്നാൽ പേ ടിഎം ആരോപണം നിഷേധിച്ചിരുന്നു. തങ്ങളുടെ അന്വേഷണത്തിൽ അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് അവർ പ്രതികരിച്ചത്.
ജൂലായ് ആദ്യ വാരം സമാന രീതിയിൽ ലോകത്തിലെ പല പ്രമുഖരുടെയും ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയും ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ബരാക് ഒബാമ, ജോ ബൈഡൻ, ജെഫ് ബെസോസ്, ബിൽ ഗേറ്റ്സ്, ഇലോൺ മസ്‌ക് തുടങ്ങിയവരുടെ അക്കൗണ്ടുകളാണ് സൈബർ ആക്രമണത്തിന് ഇരയായത്. ഈ സംഭവത്തിൽ ഫ്ലോറിഡയിൽ നിന്നുള്ള 17 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കൊപ്പം 19 വയസുള്ള ബ്രിട്ടീഷ് പൗരനും, 22 വയസുള്ള മറ്റൊരു ഫ്ലോറിഡ സ്വദേശിയും കൂടി പിടിയിലായിരുന്നു.