എറണാകുളം: തൃക്കാക്കരയിൽ രണ്ടര വയസുകാരി മർദ്ദനമേറ്റ് ചികിൽസയിൽ കഴിയുന്ന സംഭവത്തിൽ കുട്ടിയുടെയും കുടുംബത്തിന്റെയും കൂടെ താമസിച്ചിരുന്ന ആന്റണി ടിജിൻ പോലീസ് കസ്‌റ്റഡിയിൽ. മൈസൂരുവിൽ വെച്ചാണ് ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. പോലീസ് ആന്റണിയെ ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ അമ്മയുടെ സഹോദരിക്കും മകനും ഒപ്പമാണ് ആന്റണി മൈസൂരുവിൽ എത്തിയത്. മൂന്ന് പേരെയും ഇന്ന് കൊച്ചിയിൽ എത്തിക്കും.
അതിനിടെ രണ്ടര വയസുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്‌മഹത്യക്ക് ശ്രമിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയോടെയാണ് ഇരുവരും കൈ ഞരമ്പ് മുറിച്ച് ആത്‌മഹത്യക്ക് ശ്രമിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിക്ക് മർദ്ദനമേറ്റതിൽ ദുരൂഹത തുടരുന്നതിനിടെയാണ് അമ്മയുടെയും അമ്മൂമ്മയുടെയും ആത്‍മഹത്യാ ശ്രമം.
സംഭവത്തിൽ ഇന്ന് കുട്ടിയുടെ അമ്മയുടെ മൊഴി വീണ്ടും എടുക്കുമെന്നും പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്. അതേസമയം, കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി ഉള്ളതായാണ് വിവരം. കുഞ്ഞിന്റെ രക്‌തസമ്മർദവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തി. 48 മണിക്കൂറിനുള്ളിൽ അപസ്‌മാരം സംഭവിക്കാത്തതാണ് ആശ്വാസകരമായത്. കുട്ടിക്ക് ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകി തുടങ്ങി. കുട്ടി കണ്ണ് തുറന്നതും പ്രതീക്ഷ നൽകുന്നുണ്ടെന്നാണ് ഡോക്‌ടർമാർ അറിയിച്ചിരിക്കുന്നത്.
Most Read: സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ; യുക്രൈനിൽ ആക്രമണം തുടങ്ങിയതായി റിപ്പോർട്