മോസ്‌കോ: യുക്രൈനെതിരെ സൈനിക നടപടികൾക്ക് ഉത്തരവിട്ട് റഷ്യ. രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്‌താണ് സൈനിക നടപടികൾക്ക് പ്രസിഡണ്ട് വ്ളാഡ്മിർ പുടിൻ ഉത്തരവിട്ടത്. യുക്രൈനിലെ ഡോൺബാസിലാണ് നിലവിൽ സൈനിക നടപടികൾ ആരംഭിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. കൂടാതെ പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം താഴെവച്ച് കീഴടങ്ങണമെന്നും യുക്രൈനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്‌തു.
അതേസമയം യുക്രൈൻ തലസ്‌ഥാനമായ കീവിൽ റഷ്യ ആക്രമണം തുടങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ട്. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ രണ്ട് ലക്ഷം സൈനികരെ റഷ്യ വിന്യസിപ്പിച്ചിട്ടുണ്ട്. രക്‌തച്ചൊരിച്ചിൽ ഉണ്ടായാൽ ഉത്തരവാദിത്തം യുക്രൈനും സഖ്യത്തിനും ആയിരിക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു.
നാറ്റോ വിപുലീകരണത്തിന് യുക്രൈനെ പങ്കാളിയാക്കുന്നത് അംഗീകരിക്കില്ലെന്നും, യുക്രൈനിൽ സൈനിക നടപടി അനിവാര്യമാണെന്നും റഷ്യൻ പ്രസിഡണ്ട് പുടിൻ വ്യക്‌തമാക്കി. കൂടാതെ റഷ്യൻ നീക്കത്തിനെതിരെ ബാഹ്യ ശക്‌തികൾ ഇടപെട്ടാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും പുടിൻ അറിയിച്ചു.
അതേസമയം സംഘർഷ സാധ്യത മുന്നിൽ കണ്ട് യുക്രൈനിൽ നിലവിൽ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. യുക്രെെൻ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് കൗൺസിൽ സെക്രട്ടറി ഒലെക്‌സി ഡാനിലോവാണ് കാര്യം അറിയിച്ചത്. കിഴക്കൻ വിഘടനവാദ മേഖലകൾ ഒഴികെ യുക്രൈനിന്റെ എല്ലാ ഭാഗങ്ങളിലും അടിയന്തിരാവസ്‌ഥ ബാധകമാണ്. അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ കർശനമായ വാഹന പരിശോധനയും പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
Read also: കുഞ്ഞിന്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി; ട്യൂബ് വഴി ഭക്ഷണം നൽകി തുടങ്ങി