എറണാകുളം: തൃക്കാക്കരയിൽ രണ്ടരവയസുകാരി ക്രൂരമായി മർദ്ദിച്ച കാര്യത്തിൽ ദുരൂഹത തുടരുന്നു. അതിനിടെ, കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിൻ ഒളിവിൽ പോയി. ഇന്നലെ പകൽ മുഴുവൻ പോലീസ് ഇയാളെ ചോദ്യം ചെയ്യാനായി ബന്ധപെട്ടിരുന്നെങ്കിലും മിക്കപ്പോഴും ഇയാളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. അവസാനമായി മുത്തങ്ങയിലാണ് ഇയാളുടെ ടവർ ലൊക്കേഷൻ കണ്ടത്.
ആന്റണിയാണ് കുഞ്ഞിനെ പീഡിപ്പിച്ചതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. എന്നാൽ, വീണ് പരിക്കേറ്റതാണെന്ന മൊഴിയിൽ തന്നെയാണ് കുട്ടിയുടെ അമ്മ ഇപ്പോഴും ഉറച്ചുനിൽക്കുന്നത്. ഈ സാഹചര്യത്തിൽ ഇവർക്കൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാൽ, ആന്റണിയാണെന്ന് മർദ്ദനത്തിന് പിന്നിലെന്ന ആരോപണവുമായി കുഞ്ഞിന്റെ അച്ഛൻ രംഗത്തെത്തി.
കൂടാതെ, ആന്റണിയുടെ സംശയാസ്‌പദ പശ്ചാത്തലത്തെ കുറിച്ച് പോലീസിന് നിരവധി വിവരങ്ങളും ലഭിച്ചു. തുടർന്നാണ് ഇയാളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, ഇന്നലെ പകൽ മുഴുവൻ ഇയാളുടെ ഫോണിൽ വിളിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇയാൾ ഒളിവിൽ പോയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.
കുട്ടി ചികിൽസയിലിരിക്കുന്ന കോലഞ്ചേരി മെഡിക്കൽ കോളേജിലാണ് പിതാവ് എത്തിയത്. കുട്ടിയുടെ സംരക്ഷണാവകാശം തനിക്ക് നൽകണമെന്ന് പിതാവ് ആവശ്യപ്പെട്ടു. വെന്റിലേറ്ററിൽ മൂന്നാം ദിവസം പിന്നിടുകയാണ് പിഞ്ചുകുഞ്ഞ്. 24 മണിക്കൂർ കൂടി കഴിഞ്ഞാലേ എന്തെങ്കിലും പറയാനാകൂ എന്നാണ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഡോക്‌ടർമാർ പറയുന്നത്. കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തലച്ചോറിന്റെ ഇരുവശത്തും നീർക്കെട്ടും രക്‌തസ്രാവവും ഉണ്ടെന്നും അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും ഡോക്‌ടർമാർ അറിയിച്ചു.
കുട്ടിയുടെ മാതാവും ഒപ്പം താമസിക്കുന്ന ആന്റണിയുമാണ് കുട്ടിയെ മർദ്ദിച്ചതിന് പിന്നിലെന്നും പിതാവ് ആരോപിക്കുന്നു. കുട്ടിയുടെ മാതാപിതാക്കളായ തങ്ങളിരുവരും അകൽച്ചയിലാണ്. ഏഴ് മാസം മുമ്പാണ് തിരുവനന്തപുരത്തെ തന്റെ വീട്ടിൽ നിന്നും ഭാര്യയും മകളും എറണാകുളത്തേക്ക് പോയത്. പിന്നീട് തിരിച്ചു വന്നില്ല. ഭാര്യക്കൊപ്പമാണ് നിലവിൽ ഒളിവിലുള്ള ആന്റണി ടിജിൻ താമസിക്കുന്നത്. ആന്റണി സ്‌ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നുമാണ് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നത്.
Most Read: നടന വിസ്‌മയം കെപിഎസി ലളിത അരങ്ങൊഴിഞ്ഞു