തലശ്ശേരി: പിണറായിയില്‍ സഹോദരങ്ങളെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിണറായി കിഴക്കുംഭാഗം തയ്യില്‍ മടപ്പുരക്ക് സമീപം രാധിക നിവാസില്‍ സുകുമാരന്‍ (61), രമേശന്‍ (54) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുകുമാരന്റെ മൃതദേഹം കട്ടിലിലും രമേശന്റേത് ഉത്തരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലുമാണ് കാണപ്പെട്ടത്. മുറിയില്‍നിന്ന് ചോരപുരണ്ട കയര്‍ കണ്ടത്തി. സുകുമാരന്റെ മൃതദേഹത്തിലും വസ്ത്രത്തിലും ചോരക്കറയുണ്ടായിരുന്നു. ഇയാള്‍ ചെറിയ മാനസിക അസ്വാസ്ഥ്യമുള്ള ആള്‍ കൂടിയാണ്.
മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസ് അനുമാനം. കൂടാതെ മുറിക്കുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തി. ഇവരില്‍ ഒരാള്‍ മറ്റെയാളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടിലെ ഒറ്റമുറില്‍ ഒരുമിച്ചാണ് ഇരുവരുടെയും താമസം. ജോലിസ്ഥലത്തും പതിവായെത്തുന്ന ഹോട്ടലിലും ഇരുവരെയും കാണാതായതോടെയാണ് നാട്ടുകാര്‍ വെള്ളിയാഴ്ച ഉച്ചക്ക് ഇവരുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ കാണുകയും പൊലീസിനെ വിവരം അറിയിക്കുകയും ആയിരുന്നു.
രമേശന്‍ തലശ്ശേരിയിലെ സ്വകാര്യ പ്രസിലും സുകുമാരന്‍ പിണറായിയിലെ പലഹാര നിര്‍മാണ കമ്പനിയിലുമാണ് ജോലി ചെയ്തിരുന്നത്. ഇരുവരും അവിവാഹിതരാണ്.
കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതരായ നാണോത്ത് കൃഷ്ണന്റെയും കല്യാണിയുടെയും മക്കളാണ്. സഹോദരങ്ങള്‍: സുജാത, രാധ.
Read Also: വിദ്യാര്‍ത്ഥികളുടെ പ്ലസ് വൺ പ്രവേശനം പാതിവഴിയില്‍